Pages

2010 ഒക്‌ടോബർ 2, ശനിയാഴ്‌ച

ലേഖനം: തേനിലും വിഷം

നാം ഏറ്റവും പരിശുദ്ധമെന്ന് കരുതുന്ന തേനില്‍ പോലും മാരകമായ ആന്റിബയോട്ടിക് ഒൌഷധങ്ങള്‍ കലര്‍ന്നിട്ടുണ്ടെന്ന കണ്ടെത്തല്‍ ആരേയും ഞെട്ടിക്കുന്നതാണ്. പ്രമുഖ പരിസ്ഥിതിവാദികൂടിയായ സുനിതാ നാരായണന്‍ ഡയറക്ടറായുളള സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് എണ്‍വയോണ്‍മെന്റ് (സി.എസ്.ഇ) ആണ് ഇൌ 'കയ്ക്കുന്ന' സത്യം പുറം ലോകത്തെ അറിയിച്ചത്. പരിസ്ഥിതിയേയും മനുഷ്യന്റെ ആരോഗ്യത്തേയും കുറിച്ച് ആകുലതകള്‍ക്കുളളവര്‍ക്കൊന്നും സുനിതയേയും അവരുടെ സംഭാവനകളേയും മറക്കാനാവില്ല. കൊക്കകോളയിലും പെപ്സിയിലേയും അനുവദനീയമായ അളിവിലും കൂടുതല്‍ കീടനാശിനി കലര്‍ന്നിട്ടുണ്ടെന്ന് തെളിയിച്ച് ഇൌ കുത്തകകള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ച ഇവര്‍ പിന്നീട് നിരവധി തവണ മാധ്യമ ശ്രദ്ധ പിടിച്ചുപറ്റി. മാരക കീടനാശിനിയായ എന്‍ഡോസള്‍ഫാന്റെ ഉപയോഗം മൂലം നേരിടേണ്ടിവരുന്ന ആരോഗ്യപ്രശ്നങ്ങള്‍, ഭക്ഷ്യഎണ്ണയിലെ മായം, കളിപ്പാട്ടങ്ങളിലെ ഹാനികരമായ വസ്തുക്കള്‍, ചായങ്ങള്‍ എന്നിവക്കെതിരെ സുനിതയും സി.എസ്.ഇയും ഉയര്‍ത്തിയ സമരങ്ങള്‍ ഭാഗീകമായെങ്കിലും വിജയം കണ്ടിരുന്നു. നഗരങ്ങളില്‍ പുക വമിക്കുന്ന വാഹനങ്ങള്‍ക്ക് പകരം പ്രകൃതിവാതക സിലിണ്ടര്‍ കൊണ്ടുളള പുകയില്ലാത്ത വാഹനങ്ങള്‍ നിരത്തിലിറക്കിയും, മഴവെളളം സംഭരിച്ച് ജലക്ഷാമം പരിഹരിക്കാന്‍ ശ്രമിച്ചും ഇവര്‍ പരിസ്ഥിതിക്ക് സംഭാവനകള്‍ നല്‍കി.ജൂലൈ 2009 മുതല്‍ സി.എസ്.ഇ നടത്തിയ അന്വേഷണമാണ് തേനിലെ മായം കണ്ടെത്തിയത്. ഇന്ത്യയില്‍ വിറ്റഴിക്കുന്ന പല പ്രമുഖ ബ്രാന്റുകളിലും മാരകമായ ആന്റിബയോട്ടിക്കുകള്‍ കലര്‍ന്നിരിക്കുന്നു.

തേനില്‍ അടങ്ങിയിരിക്കുന്ന ആന്റിബയോട്ടിക്ക് മരുന്നുകള്‍ ചെറിയ അളവില്‍ ശരീരത്തില്‍ കലര്‍ന്നാല്‍ അവ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഉദാഹരണമായി ഒാക്സിടെട്രാസൈക്ക്ളിന്‍ എന്ന മരുന്ന് രക്തത്തെ അശുദ്ധമാക്കുകയും രോഗങ്ങള്‍ വരുത്തുകയും ചെയ്യും. ഇത് കരളിനെപോലും ദോഷകരമായി ബാധിക്കും. ആന്റിബയോട്ടിക്കുകള്‍ തേനിലൂടെ നാം കൂറേശ്ശെ കഴിക്കുമ്പോള്‍ ഇൌ മരുന്നിനെ സ്വയം പ്രതിരോധിക്കാന്‍ ശരീരം ശ്രമിക്കുകയും തുടര്‍ന്ന് ഭാവിയില്‍ അത്തരം മരുന്നുകള്‍ ഫലപ്രദമല്ലാതായി തീരുകയും ചെയ്യുന്നു. അന്താരാഷ്ട്ര നിലവാരം അനുസരിച്ച് തേന്‍ ഒരു ശുദ്ധമായ പ്രകൃതി ഉത്പ്പന്നമാണ്. അതിനാല്‍ തന്നെ മനുഷ്യനിര്‍മ്മിതമായ ആന്റിബയോട്ടിക്ക് എന്നല്ല ഒരു വസ്തുവും ഇതില്‍ കലരാന്‍ പാടില്ല. ഇന്ത്യയില്‍ ഇതിനെതിരെ കര്‍ശനമായ നിയമങ്ങള്‍ നിലവിലില്ല. തേനീച്ചകള്‍ കൂട്ടത്തോടെ രോഗബാധിതരായി ചത്തൊടുങ്ങുന്നത് ഇപ്പോള്‍ സാധാരണയാണ്. ഇങ്ങനെ സംഭവിക്കാതിരിക്കാന്‍ ഇൌ വ്യവസായത്തിലെ വന്‍കിടക്കാര്‍ ആന്റിബയോട്ടിക്കുകള്‍ തേനീച്ചകള്‍ക്ക് ഒൌഷധമായി നല്‍കിവരുന്നു. ഇവ കുടിക്കുന്ന തേനീച്ചയിലൂടെ ഇൌ വിഷം തേനില്‍ കലര്‍ന്ന് മനുഷ്യനില്‍ എത്തുന്നു. വിവിധതരം തേനീച്ചകള്‍ ഉളള ഒരു നാടായിരുന്നു ഭാരതം. കൂടുതല്‍ ഉല്‍പ്പാദനത്തിനായി വിദേശയിനം തേനീച്ചകളെ(ഏപ്പിസ് മെല്ലിഫെറ) ഇറക്കുമതി ചെയ്തതോടെ തേനീച്ചകളുടെ ജനിതക വൈവിധ്യം ഇല്ലാതായികൊണ്ടിരിക്കുകയാണിപ്പോള്‍. ചെറുകിട കര്‍ഷകരിലൂടെ സ്വാഭാവികമായി ലഭിക്കുന്ന തേനില്‍ നിന്ന് വ്യത്യസ്തമായി ഇപ്പോള്‍ തേന്‍ ഉല്‍പ്പാദനം ഒരു വന്‍കിട വ്യവസായമായി മാറിയിരിക്കുന്നു. ജമ്മു കാശ്മീര്‍, ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ ഇപ്പോള്‍ നാടന്‍ തേനീച്ചകള്‍ വംശനാശ ഭീഷണിയിലാണ്.ആന്റിബയോട്ടിക്കുകള്‍ വന്‍തോതില്‍ കലര്‍ന്നിട്ടുണ്ടെന്ന് സി.എസ്.ഇ കണ്ടെത്തിയവയില്‍ 10 ഇന്ത്യന്‍ ബ്രാന്റുകളും 2 വിദേശ ബ്രാന്റുകളും ഉള്‍പ്പെടുന്നു. ദാബര്‍, ബൈദ്യനാഥ്, പതഞ്ചലി, ആയുര്‍വേദ, ഖാദി, ഹിമാലയ തുടങ്ങിയ ഇന്ത്യന്‍ ബ്രാന്റുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. പല സ്ഥലങ്ങളില്‍ നിന്നും തേന്‍ ശേഖരിച്ച് അവ കൂട്ടി കലര്‍ത്തി പായ്ക്ക് ചെയ്യുന്നതിനാല്‍ എവിടെ നിന്ന് ശേഖരിക്കുന്നതിലാണ് കൂടുതല്‍ വിഷാംശം ഉളളതെന്ന് കണ്ടെത്താനായിട്ടില്ല. ഇത്തരം കാര്യങ്ങളില്‍ ഇന്ത്യന്‍ നിയമങ്ങള്‍ ഇപ്പോഴും ദുര്‍ബലമാണ്. ആസ്ട്രേലിയന്‍ കമ്പനിയുടെ കാപ്പിലാനോ എന്ന ഉല്‍പ്പന്നത്തിലും സ്വ്ിറ്റ്സര്‍ലാന്‍ഡ് കമ്പനിയുടെ നെക്ടോഫ്ളോര്‍ എന്ന ഉല്‍പ്പന്നത്തിലും ക്രമാതീതമായി ആന്റിബയോട്ടിക്കുകള്‍ ഉളളതായി സി.എസ്.ഇ കണ്ടെത്തി. നാല്‍പ്പത് രാജ്യങ്ങളിലേറെ തേന്‍ കയറ്റുമതി ചെയ്യുന്ന പ്രമുഖ കമ്പനികളാണിവ. യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ ഇവരുടെ ഉല്‍പ്പന്നങ്ങളില്‍ മായം കലര്‍ന്നിട്ടില്ലെന്ന വാര്‍ത്ത കൂടി അറിയുമ്പോഴാണ് ഇൌ കമ്പനികളുടെ ഇരട്ടത്താപ്പ് പുറത്താവുന്നത്. അതേ സമയം ഇന്ത്യയില്‍ നിന്ന് തേന്‍ കയറ്റുമതി ചെയ്യുമ്പോള്‍ കര്‍ശനമായ നിലവാരവും പരിശുദ്ധിയും നാം പാലിക്കുകയും വേണം.ഇന്ത്യന്‍ വിപണിയിലുളള തേനില്‍ ആറ് തരത്തിലുളള ആന്റിബയോട്ടിക്കുകളാണ് കണ്ടെത്തിയത്. നിരോധിക്കപ്പെട്ട €ാറാമ്പിനിക്കോള്‍ മുതല്‍ സിപ്റോഫ്ളോക്സിന്‍, എരിത്രോമൈസിന്‍ എന്നിവയും ഇക്കൂട്ടത്തില്‍ കണ്ടെത്തി. ഒാക്സിടെട്രാസൈ€ിന്‍, ആമ്പിസിലിന്‍, യൂറോഫ്ളോക്സാസിന്‍ എന്നീ മരുന്നുകളും ക്രമാതീതമായ തോതില്‍ തേനില്‍ കലര്‍ന്നിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്യുന്ന തേനിന് യൂറോപ്യന്‍ യൂണിയനിലെ 27 രാജ്യങ്ങളിലും ഇപ്പോള്‍ വിലക്കുണ്ട്. ആന്റിബയോട്ടിക്കുകളും ലോഹാംശങ്ങളും ഇവയില്‍ അടങ്ങിയതിനെ തുടര്‍ന്നാണ് 2010 ജൂണില്‍ നിരോധനം ഉണ്ടായത്. അതേസമയം ഇതേ ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയില്‍ യഥേഷ്ടം വിറ്റഴിക്കുന്നുണ്ടുതാനും. തേനില്‍ മായം കലര്‍ന്നിട്ടുണ്ട് എന്ന പേരില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം ഇതുവരെ ഒരു കേസ് പോലും രജിസ്ടര്‍ ചെയ്തിട്ടില്ല. കൊളളലാഭത്തിനായി ഏത് വിഷവും ഇന്ത്യാക്കാര്‍ കഴിക്കണം എന്ന അവസ്ഥയാണ് ഇപ്പോള്‍ നമ്മുടെ രാജ്യത്തുളളത്.

1 അഭിപ്രായം: