Pages

2010 ഒക്‌ടോബർ 10, ഞായറാഴ്‌ച

സഞ്ചാരികളുടെ മനം കവരുന്ന വേളിമല

തിരുവനന്തപുരത്തുനിന്ന് 60 കിലോമീറ്റര്‍ അകലെ പ്രശസ്തമായ തക്കല പത്മനാഭപുരം കൊട്ടാരം നിലകൊളളുന്നത് വേളിമലയുടെ അടിവാരത്തിലാണ്. ഒരിക്കല്‍ തിരുവിതാംകൂറിന്റെ തലസ്ഥാനമായിരുന്ന ഇവിടം ഇപ്പോള്‍ തമിഴ്നാട്ടിലാണ്. ഇവിടെ നിന്നും നാഗര്‍കോവിലിലൂടെ കന്യാകുമാരിയിലെത്താന്‍ 25 കിലോമീറ്റര്‍ പോലുമില്ല. സഞ്ചാരികളെ ആകര്‍ഷിക്കുന്ന തൃപ്പരപ്പ് വെളളച്ചാട്ടം, കരിപ്പാറ, പേച്ചിപ്പാറ ഡാമുകള്‍ ശുചീന്ദ്രം ക്ഷേത്രം, പൂക്കള്‍ക്ക് പ്രസിദ്ധമായ തോവാളയിലെ പക്ഷിസങ്കേതം തുടങ്ങിയവയൊക്കെ ഇതിന് സമീപത്തുണ്ടെങ്കിലും പ്രകൃതി മനോഹരമായ വേളിമല എന്തേ ശ്രദ്ധിക്കപ്പെടാതെ പോയതെന്ന് ആരും അത്ഭുതുപ്പെട്ടേക്കാം.
വേളിമലയുടെ അടിവാരത്തുളള ആയിരക്കണക്കിന് ഏക്കര്‍ സ്ഥലങ്ങള്‍ സ്വകാര്യതോട്ടങ്ങള്‍ ആയതിനാല്‍ വനഭൂമിയിലേക്ക് കയറാന്‍ സ്വകാര്യ എസ്റ്റേറ്റ് ഉടമകളുടെ റോഡുകളിലൂടെ പോകണം എന്നതാകാം ഇതിന് ഒരു പ്രധാനകാരണം. ഇൌ റോഡുകള്‍ ഉപയോഗിക്കാന്‍ പ്രത്യേക അനുമതി തേടണം. ഇതല്ലെങ്കില്‍ മറ്റു ചില കാട്ടുപാതകള്‍ തിരഞ്ഞെടുക്കണം. ഇത്രയും ബുദ്ധിമുട്ടുകള്‍ ഉളളതിനാലാണ് ഇൌ മനോഹര ഭൂപ്രദേശം ശ്രദ്ധിക്കപ്പെടാതെ പോയതെന്ന് തോന്നുന്നു.
എന്നാല്‍ ഇവിടെ എത്തപ്പെട്ടാല്‍ മൂന്നാറിനെ വെല്ലുന്ന പ്രകൃതി ഭംഗിയും കാലാവസ്ഥയുമാണ് നമ്മെ കാത്തിരിക്കുക. കാട്ടുപാതയിലൂടെയുളള ജീപ്പ് യാത്ര തികച്ചും ഒരു സാഹസിക യാത്ര തന്നെ. ജീപ്പിന്റെ ചക്രം കടന്നുപോയ സ്ഥലമൊഴികെ മറ്റെല്ലായിടത്തും കുറ്റിച്ചെടികളും പുല്ലും നിറഞ്ഞിരിക്കുന്നു. റോഡിന് നടുവില്‍ പോലും ഒരാള്‍ പൊക്കത്തില്‍ പുല്ലുണ്ട്. മലമുകളില്‍ എത്തുമ്പോള്‍ കോടമഞ്ഞ് ഒരാലിംഗനത്താല്‍ നമ്മെ എതിരേല്‍ക്കുന്നു. ആ കുളിര്‍മയുടെ നിറവില്‍ കാടിന്റെ സൌന്ദര്യവും കരുത്തും തിരിച്ചറിയാം. നാഗരികതയുടെ മേലാപ്പുകള്‍ ഇറക്കിവച്ച് പ്രകൃതിയോട് ഇഴുകി ചേരാം. ഞാന്‍ എന്ന ഗര്‍വിന് തല്‍ക്കാലം വിടചൊല്ലാം. നിശബ്ദമായ തണുത്തുറഞ്ഞ ഇൌ പ്രകൃതിയില്‍ മനുഷ്യന്‍ തികച്ചും നിസാരനാണ്. നാഗരികതയുടെ തേരോട്ടമെല്ലാം എന്തിനെന്ന ചോദ്യം ഒരു ബോധോദയം പോലെ ചിലരിലെങ്കിലും നിറഞ്ഞേക്കും. മഹാമുനിമാര്‍ സത്യത്തിന്റെ പൊരുള്‍ തേടി മലമുകളിലെ ശാന്തതയില്‍ അലിഞ്ഞത് ഇക്കാരണത്താലാകാം. ആരും സ്പര്‍ശിക്കാത്ത കറുത്ത കന്നിമണ്ണില്‍ പേരറിയുന്നതും അറിയാത്തതുമായ അസംഖ്യം ചെടികളും വൃക്ഷങ്ങളും ആര്‍ത്തലച്ച് വളരുന്നു. കുന്നിന്‍ മടക്കുകളിലൂടെയും പാറക്കെട്ടുകളിലൂടെയും കുതിച്ച് പാഞ്ഞ് പാല്‍ നിറമായി ഒഴുകുന്ന കാട്ടാറുകളും അരുവികളും ആരുടേയും കണ്ണിനും കരളിനും കുളിര്‍മയാകുന്നു. ആ പാല്‍പ്പുഴയില്‍ ഒന്ന് മുങ്ങി നിവര്‍ന്ന് കാട്ടുനെല്ലിക്ക തിന്ന് തണുത്ത നീര്‍ച്ചോലകളില്‍ നിന്ന് ഒരു കവിള്‍ വെളളം മൊത്തിക്കുടിച്ച് മധുരിക്കുന്ന ഇൌ യാത്ര തുടരാം. യാത്രയില്‍ കാട്ടുപന്നികളേയും മലയണ്ണാനേയും കുരങ്ങിനേയും ഉടുമ്പിനേയുമൊക്കെ മുഖാമുഖം കണ്ടെന്നിരിക്കും. തങ്ങളുടെ സ്വൈര്യവിഹാരങ്ങള്‍ക്ക് ഭംഗം വന്നതില്‍ പകച്ച് കാട്ടുവളളികളെ ഉൌഞ്ഞാലാക്കി കാടിന്റെ നിഗൂഢതയിലേക്ക് അവ തിരക്കിട്ട് മറയും. ചന്ദനവും ഇൌട്ടിയും തേക്കുമൊക്കെ ഇവിടെ സുലഭമായി വളരുന്നു. ട്രക്കിംഗില്‍ താല്‍പ്പര്യമുളളവരുടെ ഒരു പറുദീസയാണിവിടം. ഒാരോ കുഞ്ഞ് ചെടിയേയും ജീവിയേയുമൊക്കെ കണ്ട് നടക്കുമ്പോള്‍ മണിക്കൂറുകള്‍ പിന്നിടുന്നത് അറിയില്ല. ചിത്രശലഭങ്ങളേയും ഒച്ചുകളേയും അട്ടകളേയും എന്തിന് അപൂര്‍വ്വമായ പച്ചില ശലഭത്തെ(ലീഫ് ഇന്‍സെക്ട്സ്) പ്പോലും ഇവിടെ കാണാനാകും. സ്വകാര്യ തോട്ടങ്ങളില്‍ കുരുമുളകും ഗ്രാമ്പുവും ജാതിയും തെങ്ങുമൊക്കെ തഴച്ചുവളരുന്നു.
കാടിന്റെ വന്യതയും സൌന്ദര്യവും ആസ്വദിക്കാന്‍ കൊതിക്കുന്നവരെ വേളിമല പിന്നെയും പിന്നെയും മാടി വിളിക്കുന്നു. ആദ്യദര്‍ശനത്തില്‍ തന്നെ അനുരാഗബദ്ധമാകുമ്പോള്‍ വേളിമലയെ വേളികഴിക്കാന്‍ കൊതിക്കുന്നവരാണ് ഇവിടെ എത്തുന്ന സഞ്ചാരികളില്‍ ഏറെയും.































അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ