എണ്ണയുടെ ഭാവിയെ പറ്റി ഞാൻ എഴുതിയ ലേഖനം സിറാജ് പത്രത്തിൽ ഇന്ന് പ്രസിദ്ധീകരിച്ചപ്പോൾ. എണ്ണ വില ഇത്രത്തോളം എന്തുകൊണ്ട് കുറഞ്ഞു ? ഇനി വില ഉയരുമോ ?
എണ്ണ വിൽപനയിൽ ആശ്രയിച്ച് കഴിയുന്ന രാജ്യങ്ങളുടെ സാമ്പത്തിക സ്ഥിതി എങ്ങനെ ആകും ? എണ്ണയെ പിന്തള്ളി പുതിയ ഊർജ സ്രോതസ്സുകൾ ( ഹെവി ഓയിൽ , ഷേൽ ഓയിൽ , ആണവ , സോളാർ ഊർജം ...തുടങ്ങിയവ ) വിപണി നിയന്ത്രിക്കുമോ ?.... ഇങ്ങനെയുള്ള ചോദ്യങ്ങളാണ് ഇവിടെ ചർച്ച ചെയ്യുന്നത്.
എണ്ണയുടെ ഭാവി ...; ശേഷം ചിന്ത്യം
ഷാർളി ബെഞ്ചമിൻ
ആപത്ത് വരുമ്പോഴും, സാമ്പത്തികപ്രശ്നം വരുമ്പൊഴുമൊക്കെ ജ്യോതിഷികളുടെ അടുത്തേക്ക് ഓടി പോകുന്നവർ ഇപ്പോഴും നമ്മുടെ നാട്ടിൽ ഉണ്ട് . ഭാവിയെ കുറിച്ചുള്ള ആശങ്കയാണ് ഇതിന് കാരണം . അയാൾ കവടി നിരത്തിയോ , ജാതകം നോക്കിയോ ഭാവി പറയും. എത്ര വയസ്സ് വരെ ജീവിക്കും എന്ന് ഒരു കണിയാനും പറയില്ല ! മറിച്ച് വാർദ്ധക്യ കാലത്ത് ( ഉദാഹരണം 85 വയസ്സ് ) ദശാസന്ധി ആണെന്നും, രോഗപീഡകൾ ഉണ്ടാവുമെന്നും പറഞ്ഞിട്ട് . "ശേഷം ചിന്ത്യം " എന്ന് പറയും . ഇതോടെ തൻറെ കാര്യം " ശുഭം" ആയെന്ന് ഭാവി അറിയാൻ ആഗ്രഹിക്കുന്നവർ ഊഹിച്ചു കൊള്ളണം !!.
എണ്ണയുടെ ഭാവി എന്തെന്ന് കുറെ നാളായി സാമ്പത്തിക മേഖലയിലെ വിദഗ്ദർ ( സാമ്പത്തിക കണിയാന്മാർ !! ) പ്രവചിച്ചു തുടങ്ങിയിട്ട്. എണ്ണ വില ഇത്രത്തോളം എന്തുകൊണ്ട് കുറഞ്ഞു ? ഇനി വില ഉയരുമോ ? എണ്ണ വിൽപനയിൽ ആശ്രയിച്ച് കഴിയുന്ന രാജ്യങ്ങളുടെ സാമ്പത്തിക സ്ഥിതി എങ്ങനെ ആകും ? എണ്ണയെ പിന്തള്ളി പുതിയ ഊർജ സ്രോതസ്സുകൾ ഉണ്ടാകുമോ ?.... ഇങ്ങനെ നിരവധി ചോദ്യങ്ങളാണ് സാമ്പത്തിക മേഖലയിൽ ഇപ്പോൾ പൊതുവെ ചർച്ച ചെയ്യന്നത് .
ബാരലിന് 136 ഡോളർ വരെ ഉണ്ടായിരുന്ന അസംസ്കൃത എണ്ണയുടെ വില ഇന്ന് 33 ഡോളറാണ്. അതായത് ഒരു ലിറ്റർ വെള്ളത്തേക്കാൾ വിലക്കുറവ് !. എന്തു കൊണ്ട് ഇത് സംഭവിച്ചു എന്ന ചോദ്യത്തിന് മറുപടി " ഇപ്പോൾ കണ്ടകശനിയാണ് " എന്ന ഉത്തരമല്ല ലഭിക്കുക !. മറിച്ച് എണ്ണയുടെ ആവശ്യം കുറയുകയും ഉത്പാദനം കൂടുകയും ചെയ്തു എന്നതാവും ഉത്തരം . എണ്ണ ഇറക്കുമതി ചെയ്തിരുന്ന അമേരിക്ക ഇന്ന് എണ്ണ ഉത്പാദന രാജ്യങ്ങളിൽ മുന്നിൽ എത്തിയിരിക്കുന്നു . അതിനാൽ തന്നെ അവിടേക്കുള്ള എണ്ണ ഇറക്കുമതി നന്നേ കുറഞ്ഞു . ചൈന പോലുള്ള വ്യാവസായിക രാജ്യങ്ങളിൽ എണ്ണ ഉപയോഗം അനുദിനം കുറഞ്ഞു വരുന്നു . അവരുടെ ഉത്പന്നങ്ങൾക്ക് ആവശ്യക്കാർ ഇല്ലാത്തതിനാൽ ഫാക്ടറികൾ പലതും നിശ്ചലമാണ്. ആഗോള തലത്തിൽ തന്നെ എണ്ണയുടെ ഉപഭോഗം കുറയുമ്പോൾ എണ്ണ ഉത്പാദന രാജ്യങ്ങൾ എണ്ണ ഉത്പാദനം കൂട്ടി " എണ്ണ പ്രളയം " സൃഷ്ടിക്കുന്നു. ഉത്പാദനം കുറക്കാൻ ഒരു രാജ്യവും തയ്യാറാകുന്നില്ല എന്നതാണ് സത്യം . തങ്ങൾക്ക് മാർക്കറ്റിൽ ഉണ്ടായിരുന്ന ആധിപത്യം നഷ്ടപ്പെടുകയും മറ്റു രാജ്യങ്ങൾ ആ സ്ഥാനം കൈയ്യടക്കുകയും ചെയ്യും എന്ന് അവർ ഭയപ്പെടുന്നു .
ഉദാഹരണത്തിന് പ്രമുഖ എണ്ണ ഉത്പാദന രാജ്യങ്ങളായ റഷ്യ , വെനുസ്വല തുടങ്ങിയവ വൻ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ് . ഇവർക്ക് കിട്ടിയ വിലക്ക് എണ്ണ വിറ്റ് പണം സ്വരൂപിക്കെണ്ടിയിരിക്കുന്നു. എത്രത്തോളം എണ്ണ വിൽക്കാമോ അത്രയും വിൽക്കുക എന്നതാണ് അവരുടെയും മറ്റു രാജ്യങ്ങളുടെയും ലക്ഷ്യം . വെനുസ്വല യുടെ പണപ്പെരുപ്പം 275 ശതമാനത്തിൽ നിന്നും 720 ആയി ഉയർന്നു എന്ന് അറിയുമ്പോൾ ആ രാജ്യത്തിന്റെ സ്ഥിതി ആലോചിക്കാവുന്നതേയുള്ളു. ഐക്യരാഷ്ട്ര സഭക്ക് നൽകാനുള്ള അംഗത്വ ഫീസ് പോലും നൽകാത്തതിനാൽ അവർക്ക് വോട്ടവകാശം നഷ്ടപ്പെട്ട അവസ്ഥയാണ്. എണ്ണ ഉത്പാദിപ്പിക്കുന്ന ആഫ്രിക്കൻ രാജ്യങ്ങളുടെ സ്ഥിതിയും വളരെ മോശമാണ് . ഗൾഫ് രാജ്യങ്ങളുടെ പക്കൽ നിക്ഷേപങ്ങളും( മറ്റു രാജ്യങ്ങളിലും അവർ നരവധി നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ട് ), റിസേർവ് ഫണ്ടുകളും ഉള്ളതിനാൽ ഉടനെ ഒരു പ്രകടമായ തിരിച്ചടി ഉണ്ടാവില്ല . എന്നാൽ മറ്റ് മാർഗങ്ങളിലൂടെ വരുമാനം വർധിപ്പിക്കാനുള്ള ഊർജിത ശ്രമങ്ങൾ ഉണ്ടാവും . നികുതി ഏർപ്പെടുത്തുക , സബ്സിഡികൾ വെട്ടിക്കുറക്കുക ( വെള്ളം , പെട്രോൾ ,ഡീസൽ , പാചകവാതകം , വൈദ്യുതി , ആശുപത്രി , മരുന്ന് തുടങ്ങിയവ ) , പല സേവനങ്ങൾക്കും നിരക്ക് വർധിപ്പിക്കുക എന്നിവയാണ് പണം സ്വരൂപിക്കാൻ കാണുന്ന ഒരു മാർഗം. കൂടാതെ എണ്ണ ഇതര മാർഗങ്ങളിലൂടെ വരുമാനം കൂട്ടാനും ശ്രമം നടക്കുന്നു. മറ്റു വ്യവസായങ്ങൾ സ്ഥാപിക്കുക , കച്ചവടം , ടൂറിസം ഇവയിലൂടെ വരുമാനം നേടുക തുടങ്ങിയവയാണ് ലക്ഷ്യം. ഇതൊക്കെയാണെങ്കിലും മുഖ്യ വരുമാന സ്രോതസ്സ് പ്രകടമായി കുറയുമ്പോൾ ഉള്ള തിരിച്ചടികൾ സമ്പത്ത് വ്യവസ്ഥയിൽ അനുഭവപ്പെടും.
ഇറാനു മേലുള്ള യു . എൻ ഉപരോധം നീക്കിയതോടെ ഇറാനും വൻ തോതിൽ എണ്ണ വിറ്റഴിക്കുകയാണ്. ഇതിന് പുറമെ തങ്ങൾക്ക് എതിരുള്ള രാജ്യങ്ങളെ സാമ്പത്തീകമായി തകർക്കാൻ വിപണിയിലേക്ക് കൂടുതൽ കൂടുതൽ എണ്ണ ചില രാജ്യങ്ങൾ പമ്പ് ചെയ്യുന്നു എന്ന ഒരു ആരോപണവും നിലവിൽ ഉണ്ട് . തങ്ങൾക്ക് നഷ്ടം വന്നാലും മറ്റവനെ തകർക്കണം എന്ന ഗൂഢാലോചന ആണ് ഇതിന് പിന്നിൽ എന്ന് ചില സാമ്പത്തിക വിദഗ്ധർ ആരോപിക്കുന്നു .
എണ്ണ വില പഴയ പ്രതാപത്തിലേക്ക് തിരിച്ചു വരുമോ ? എന്നതാണ് അടുത്ത ചോദ്യം . ഉടനെ അത്തരം ഒരു മാറ്റം പ്രതീക്ഷിക്കാനാവില്ല എന്നതാണ് പൊതുവെ ലഭിക്കുന്ന ഉത്തരം . നിലവിലുള്ള ക്രൂഡ് ഓയിൽ നിക്ഷേപം തന്നെ ഇനി 2- 3 ദശാബ്ദക്കാലം ലോകത്തിന്റെ ആവശ്യം അനുസരിച്ച് നൽകാൻ ഉണ്ട് . "ലൈറ്റ് ക്രൂഡ് ഓയിൽ " ( സാന്ദ്രത കുറഞ്ഞ അസംസ്കൃത എണ്ണ ) ആണ് അടുത്തിടെ വരെ വിപണിയെ നിയന്ത്രിച്ചിരുന്നത്. എന്നാൽ "ഹെവി ഓയിൽ" , ഷേൽ ഓയിൽ " എന്നീ ഉത്പന്നങ്ങൾ വിപണിയിൽ പ്രകടമായ ഇടപെടൽ നടത്തി തുടങ്ങിയതോടെ ലൈറ്റ് ക്രൂഡ് ഓയിലിന്റെ വില ഇടിഞ്ഞു.
ഹെവി ഓയിൽ : വില കുറച്ചതിൽ നിർണ്ണായക പങ്ക്
" ഹെവി ഓയിൽ " എന്ന ദ്രാവകം വേർതിരിച്ച് ഇന്ധനമാക്കുന്ന പ്രക്രീയ ഇപ്പോൾ വ്യാപകം ആണ്.ഏതാണ്ട് ഉരുകിയ ടാറിന്റെ അവസ്ഥയിൽ ആണിത് ഭൂമിക്കടിയിൽ കാണുന്നത് .കാനഡയിലും വെനുസ്വലയിലും മറ്റും ഇതിന്റെ നിക്ഷേപം വൻതോതിൽ കണ്ടെത്തിയിട്ടുണ്ട് . ലോകത്തിന് മുഴുവൻ വേണ്ട എണ്ണ 30 വർഷത്തോളം ഇങ്ങനെ നൽകാൻ കാനഡയ്ക്ക് മാത്രം കഴിയുമത്രേ . സാന്ദ്രത കൂടിയ എണ്ണ ആയതിനാൽ അത് വേർതിരിക്കുന്നതിന് ചെലവ് താരതമ്യേന കൂടുതൽ ആണ് . ബാരലിന് 43 ഡോളർ ചെലവ് വരും ഇത് ഉത്പാദിപ്പിക്കാൻ . നഷ്ടം സഹിച്ചും കാനഡ ഇപ്പോഴും ഈ എണ്ണ ഉത്പാദിപ്പിക്കുന്നു . സാധാരണ ക്രൂഡ് ഓയിൽ ഡ്രിൽ ചെയ്ത് പമ്പ് ചെയ്ത് എടുക്കുന്നതിനെക്കാൾ ‘ ഹെവി ഓയിൽ’ എടുക്കാൻ കൂടുതൽ ശ്രമം വേണം. ആദ്യം വൻ തോതിൽ ചൂടുള്ള നീരാവി ഭൂമിക്കടിയിലുള്ള എണ്ണ പാടത്തിലേക്കു ( റിസർവയർ ) പ്രവഹിപ്പിക്കുന്നു . കട്ടിയുള്ള എണ്ണയെ ഇത് അലിയിപ്പിക്കുകയും വെള്ളവും എണ്ണയും ചേർന്ന ഒരു ലായനി ആയി മാറുകയും ചെയ്യും . ഇത് പമ്പ് ചെയ്ത് ശുദ്ധീകരിച്ചാണ് എണ്ണ ഉത്പാദി പ്പിക്കുന്നത്. ചെലവ് കൂടാതെ പരിസ്ഥിതിക്ക് വൻ ആഘാതവും ഇത് ഉണ്ടാക്കും. ഹരിതഗ്രഹ വാതകങ്ങൾ, മാലിന്യം ...തുടങ്ങി നിരവധി പ്രശ്നങ്ങൾ ഇത് മൂലം ഉണ്ടാകുന്നു . എന്നാൽ ഇവയൊക്കെ മറികടക്കാൻ വ്യപകമായ ഗവേഷണങ്ങൾ നടക്കുന്നു. 10 വർഷത്തിനകം വൻ തോതിൽ ഇത് ഇനിയും കുറഞ്ഞ ചിലവിൽ ഉത്പാദിപ്പിക്കാൻ കഴിഞ്ഞേക്കും .
ഷേൽ ഓയിൽ : മത്സരം മുറുകുന്നു
ചില പ്രദേശങ്ങളിൽ ഭൂമിയുടെ അടിയിൽ ഒരു പ്രത്യേകതരം പാറക്കഷണങ്ങൾ കാണാം . ചെറിയ മണൽ തരികൾ ചേർന്ന് കട്ടിയായത് , അല്ലെങ്ങിൽ കൽക്കരി പോലെയുള്ള ഒരു അവസ്ഥയിൽ ആകും ഇത് . ഇതിനെ കീറോജെൻ ഷേൽ എന്ന് പറയുന്നു . ഇതിൽ നിരവധി ജൈവ രാസ വസ്തുക്കൾ അടങ്ങിയിരിക്കുന്നു . ഇതിൽ നിന്നുമാണ് ഷേൽ ഓയിൽ ഉത്പാദി പ്പിക്കുനത്. എന്നാൽ ഈ പ്രക്രീയ അത്ര ലളിതമല്ല . മാത്രമല്ല ചെലവേറിയതും വൻ പരിസ്ഥിതി പ്രത്യാഘാതങ്ങൾ ഏൽപ്പിക്കുന്നതുമാണ് .
ആദ്യം കീറോജെൻ ഷേലിനെ വളരെ ഉയർന്ന അളവിൽ ചൂടാക്കുന്നു . ഇതിൽ നിന്നും ഉളവാകുന്ന വാതകം തണുപ്പിച്ചാണ് ഷേൽ എണ്ണ ഉൽപ്പാദിപ്പിക്കുന്നത് . കീറോജെൻ ഷേൽ നേരിട്ട് വൈദ്യുതി ഉൽപ്പാദനത്തിന് ഫർണസുകൾ കത്തിക്കാനും തണുപ്പുകാലത്ത് വീടുകൾ ചൂടാക്കാനും വ്യവസായ മേഖലയിലും ഉപയോഗിക്കാം .
യു . എസ് ഈ ഇനത്തിലുള്ള എണ്ണ വ്യാപകമായി ഉത്പാദിപ്പിക്കാൻ തുടങ്ങിയോതോടെ എണ്ണയുടെ പ്രതാപ കാലം കഴിഞ്ഞു എന്ന് പറയാം . അമേരിക്കക്ക് പുറമേ റഷ്യ, ഓസ്ട്രേലിയ, ഫ്രാൻസ്, ജർമ്മനി, ബ്രസീൽ, ചൈന, ജോർദാൻ തുടങ്ങി നിരവധി രാജ്യങ്ങളിൽ ഷേൽ നിക്ഷേപം വ്യാപകമായി കണ്ടെത്തിയിട്ടുണ്ട്. സാധാരണ ക്രൂഡ് ഓയിൽ നിക്ഷേപത്തോളം തന്നെ ഷേൽ നിക്ഷേപവും ഉണ്ടാകും എന്നാണ് കണക്കാക്കപെടുന്നത്. ഇന്ത്യയിലെ ഗുജറാത്തിലെ ഖംബാത്ത് മേഖലയിലും ആസ്സാമിലെ അരക്കാൻ പ്രദേശത്തും ഇതിന്റെ നിക്ഷേപം കണ്ടത്തി കഴിഞ്ഞു .
അമേരിക്കയിൽ ഇതിന്റെ ഉത്പാദന ചെലവ് ബാരലിന് 70 മുതൽ 90 ഡോളർ വരെയാണ് .കെറോജെന്റെ ഗുണ നിലവാരം അനുസരിച്ച് ഇതിന്റെ വില ഏറിയും കുറഞ്ഞുമിരിക്കും. വ്യാപകമായി ഉത്പാദനം നടക്കുമ്പോൾ ഉത്പാദന ചെലവ് ബാരലിന് 30 ഡോളർ വരെ ആകാം എന്നതാണ് കണക്കാക്കുന്നത് . അമേരിക്ക ഇതിന്റെ ഉത്പാദനം ഊർജിതമാക്കിയപ്പോൾ സാധാരണ എണ്ണ ഉത്പാദന രാജ്യങ്ങൾ ഈ കച്ചവടത്തെ പൊളിക്കാൻ തങ്ങളുടെ എണ്ണ വില കുറച്ച് വിൽക്കാൻ തുടങ്ങി. കൂടാതെ ഉത്പാദനം കൂട്ടുകയും ചെയ്തു . ഇതോടെ എണ്ണ വില ഇടിഞ്ഞു തുടങ്ങി . ഈ മത്സരം ഇനിയും തുടരും .
സ്ഥലത്തിന്റെ വ്യാപകമായ ഉപയോഗം , മാലിന്യ നിക്ഷേപം , ജലത്തിന്റെ വൻ തോതിലുള്ള ഉപയോഗം , ഹരിതഗ്രഹ വാതകങ്ങൾ ഉയർത്തുന്ന പ്രശ്നങ്ങൾ, വായു മലിനീകരണം ഇങ്ങനെ നിരവധി വിഷയങ്ങൾ ഈ എണ്ണ ഉത്പാദനവുമായി ബന്ധപ്പെട്ട് ഉയർന്ന് വരുന്നു. ഖനനം നടക്കുന്ന അമേരിക്കയിലെ ഒകലോഹോമയിൽ ഭൂചലനത്തിന്റെ തോത് 50 ശതമാനം വർദ്ധിച്ചതായി പഠനങ്ങൾ വെളിപ്പെടുത്തുന്നു . ഭൂമിക്കടിയിലെ പാളികളുടെ ഘടനയിൽ ഉണ്ടാകുന്ന വ്യതിയാനം ആണ് ഇതിന്റെ കാരണം എന്നാണ് സൂചന . പരിസ്ഥിതി ആഘാതം പരമാവധി കുറച്ച് എണ്ണ ഉത്പാദിപ്പിക്കാനുള്ള ഗവേഷണങ്ങൾ ഊർജിതമായി നടക്കുന്നു.
ഇതര ഊർജ സ്രോതസ്സുകളും സജീവം.
ഇത്തരം എണ്ണകൾക്ക് പുറമേ മറ്റ് ഊർജ മാർഗങ്ങളും അനുദിനം വികസിച്ചു കൊണ്ടിരിക്കുകയാണ് . വിനാശകരമായ റേഡിയേഷൻ ഭീഷണി നില നിൽക്കുമ്പോൾ തന്നെ ആണവ ഊർജം ഒരു ബദൽ മാർഗമായി ഇപ്പോഴും സജീവമാണ് . സൂര്യതാപത്തിൽ നിന്നുള്ള വൈദ്യുതി, കാറ്റ്, തിരമാല, നാം വലിച്ചെറിയുന്ന ജൈവ അവശിഷ്ടങ്ങൾ ഇവയിൽ നിന്നൊക്കെ പരിസ്ഥിതി ആഘാതം കുറഞ്ഞ ഊർജം ഉത്പാദിപ്പിക്കാൻ കഴിയുന്നുണ്ട്.
ഇതിൽ സോളാർ വൈദ്യുതി ബഹു ദൂരം മുന്നേറിയിരിക്കുന്നു. ഇനിയുള്ള കാലം സോളാറിന്റെതാകും എന്നാണ് ശാസ്ത്ര ലോകം കണക്കാക്കുന്നത്. നിരവധി കാലം ഉപയോഗിക്കാവുന്ന ശക്തിയുള്ള ബാറ്ററികൾ, ചെറിയ ചൂടിനെ പോലും ആഗീരണം ചെയ്യാൻ കഴിയുന്ന പാനലുകൾ ഇങ്ങനെ ഈ രംഗത്ത് ഗവേഷണം പലതലത്തിൽ നടക്കുന്നു. ഇതിൽ പലതും വിജയം കണ്ടു കഴിഞ്ഞു . സോളാർ പാനലുകൾ കൊണ്ട് പറക്കുന്ന വിമാനം പോലും ആയിക്കഴിഞ്ഞു. 20 വർഷത്തിനകം നിരത്തിൽ ഇറങ്ങുന്ന വാഹനങ്ങളിൽ ഇന്ധനം നിറക്കേണ്ടി വരില്ല എന്ന പ്രതീക്ഷയിൽ ആണ് ഗവേഷകർ. നെടുമ്പാശേരി വിമാനത്താവളം ഇപ്പോൾ പൂർണമായും സോളാർ വൈദ്യുതിയിൽ ആണ് പ്രവർത്തിക്കുന്നത് . വീടുകൾ, ഫാക്ടറികൾ തുടങ്ങി എവിടെയും സൗരോർജം ഉപയോഗിക്കാം .
ഇത്തരത്തിൽ വിവിധ മേഖലയിൽ നിന്നുള്ള സമ്മർദ്ദം ഇന്ന് വിപണിയിൽ സജീവമായിരിക്കുന്ന അസംസ്കൃത എണ്ണക്ക് താങ്ങാൻ കഴിഞ്ഞു എന്ന് വരില്ല . " ശേഷം ചിന്ത്യം ...ശുഭം ! "





Very informative. Thanks.
മറുപടിഇല്ലാതാക്കൂ