Pages

2015 നവംബർ 7, ശനിയാഴ്‌ച

പുസ്‌തക പരിചയം - നിലാച്ചോറ്‌

ഷാര്‍ജ പുസ്‌തകോത്സവത്തില്‍ നടന്ന പ്രകാശന ചടങ്ങില്‍ അവതരിപ്പിച്ച പുസ്‌തക പരിചയം
 
ജീവിതത്തെ യാഥാര്‍ത്ഥ്യത്തിന്റെ രക്തഭാഷ കൊണ്ട്‌ എഴുതുമ്പോഴേ ഒരോ വാക്കും തീക്കനലായി കടന്നിരിക്കു. അത്തരമൊരു കനല്‍ ചൂടാണ്‌ ഷാബു കിളിത്തട്ടിലിന്റെ നിലാച്ചോറ്‌ എന്ന നോവലില്‍ വായനക്കാരനെ കാത്തിരിക്കുന്നത്‌ എന്ന്‌ നമ്മുടെ പ്രിയപ്പെട്ട കവയത്രി ഒ. വി ഉഷ അവതാരികയില്‍ സാക്ഷ്യപ്പെടുത്തുന്നു. ഇതൊരു സാങ്കല്‍പ്പിക കഥയല്ല. യഥാര്‍ത്ഥ ജീവിതവുമായി നൂലിഴ തെറ്റാതെ ചേര്‍ന്ന്‌ നില്‍ക്കുന്നതാണ്‌. ഈ സത്യം വിസ്‌മരിക്കാതെ ഈ കൃതി വായിക്കുകയാണെങ്കില്‍ ആ നിമിഷങ്ങളില്‍ നമ്മുടെ ഹൃദയം മുറിയാതിരിക്കില്ല. യാഥാര്‍ത്ഥ്യമിതാണ്‌, പരാജയത്തിനും അതിജീവനത്തിനും ഇടയില്‍ നിശബ്ദമായി തുടരുന്ന നിലവിളിയുടെ പരിഭാഷയാണ്‌ ഈ നോവല്‍. ഒ.വി ഉഷ ഇങ്ങനെ പറഞ്ഞ്‌ ഉപസംഹരിക്കുമ്പോള്‍ അത്‌ അക്ഷരംപ്രതി ശരിയാണെന്ന്‌ നോവല്‍ വായിച്ച്‌ കഴിയുന്ന അനുവാചകന്‍ തീര്‍ച്ചപ്പെടുത്തുന്നു.

കൈരളി ബുക്‌സ്‌ പുറത്തിറക്കിയ ജീവചരിത്രപരമായ നോവലാണ്‌ നിലാച്ചോറ്‌. സാമൂഹിക പ്രവര്‍ത്തകയായ ഉമാ പ്രേമന്റെ ജീവിതത്തിന്‌ ഷാബു കിളിത്തട്ടില്‍ അക്ഷരങ്ങളിലൂടെ ജീവന്‍ നല്‍കുന്നു. 264 പേജുകളില്‍ പരന്ന്‌ കിടക്കുന്ന ഈ ജീവിതം അനുവാചകനെ പൊളളിക്കുന്നു. മുമ്പൊക്കെ അതിപ്രശക്തരെക്കുറിച്ചായിരിക്കും ആത്മകഥയും ജീവചരിത്രവും എഴുതിയിരുന്നത്‌. എന്നാല്‍ സാധാരണക്കാരെ പ്രമേയമാക്കിയ ഇത്തരം നിരവധി പുസ്‌തകങ്ങള്‍ ഇന്ന്‌ വിപണിയിലുണ്ട്‌. മലയാളത്തില്‍ മാത്രമല്ല ലോക സാഹിത്യത്തില്‍ തന്നെ ഇത്തരം കൃതികള്‍ പുതിയ തരംഗം സൃഷ്ടിക്കുന്നു. കള്ളന്റേയും വേശ്യയുടേയും കന്യാസ്‌ത്രീയുടേയും തെരുവില്‍ കഴിഞ്ഞവരുടേയുമൊക്കെ കഥകള്‍ നാം വായിച്ചുകഴിഞ്ഞു. ഭാവനയെക്കാള്‍ യാഥാര്‍ത്ഥ്യം ജീവിതത്തോട്‌ അടുത്ത്‌ നില്‍ക്കുന്നുവെന്ന്‌ അനുവാചകന്‌ തോന്നുമ്പോഴാണ്‌്‌ ആ കൃതി ഹൃദയത്തോട്‌ ചേര്‍ത്ത്‌ വയ്‌ക്കാന്‍ കഴിയുക. അത്തരത്തിലൊരു നോവലാണ്‌ നിലാച്ചോറ്‌.

സാധാരണ നാം കേള്‍ക്കാത്ത ഒരു വാക്കാണ്‌ നിലാച്ചോറ്‌. തമിഴ്‌നാട്ടിലെ പലഭാഗങ്ങളിലും ഇപ്പോഴും നടക്കുന്ന ഒരു ആചാരമാണ്‌ നിലാസാദം. വെളുത്തവാവ്‌ ദിവസങ്ങളിലെ നിലാവുളള രാത്രിയില്‍ ഗ്രാമത്തിലെ വിവിധ വീടുകളിലെ അടുക്കളയില്‍ നിന്നും ഒരുക്കിയ ഓരോ തരം വിഭവങ്ങളുമായി സിന്താമണി പുഴയുടെ വിശാലമായ മണല്‍പ്പരപ്പിലായിരുന്നു ഞങ്ങള്‍ നിലാസാദം ആഘോഷിച്ചത്‌- എന്ന്‌ നോവലില്‍ പറയുന്നുണ്ട്‌. കൂട്ടായ്‌മയുടേയും കൊടുക്കല്‍ വാങ്ങലിന്റേയും നന്മയാണ്‌ അതിലുളളത്‌. പ്രകൃതി അതില്‍ നിറയുന്നു. സ്‌നേഹം പൊതിഞ്ഞ നിലാച്ചോറ്‌ ഉമ പിന്നീട്‌ ശാന്തിമെഡിക്കല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററിലൂടെ വച്ച്‌ നീട്ടുമ്പോള്‍ നോവലിന്റെ പേര്‌ അന്വര്‍ത്ഥമാകുന്നു. ഇങ്ങനെ പങ്കുവച്ച്‌ പങ്കുവച്ച്‌ ഉമ തന്നെതന്നെ സമര്‍പ്പിക്കുന്നു. ഒരു തരം പൂര്‍ണ്ണമായ സമര്‍പ്പണം. ഹൃദയവും കരളുമൊക്കെ പങ്ക്‌ വയ്‌ക്കുന്നുവെന്ന്‌ നാം കാവ്യഭാഷയില്‍ പറയുമ്പോള്‍ ഉമ ഇവിടെ തന്റെ വൃക്ക തന്നെ പങ്കുവച്ച്‌ വാക്കും പ്രവര്‍ത്തിയും ഒന്നാണെന്ന്‌ തെളിയിക്കുന്നു. വേവിച്ച പച്ചരി ചോറില്‍ പച്ചമുളകും കശുവണ്ടിയും തക്കാളിയും മഞ്ഞള്‍പൊടിയും നെയ്യും ചേര്‍ത്ത്‌ ഉമയുണ്ടാക്കിയ രുചികരമായ കനിവിന്റെ തക്കാളി സാദം നാം സ്‌നേഹഭിക്ഷയായി ഏറ്റുവാങ്ങുന്നു. ആ കനിവിന്റെ ഉറവ വറ്റുന്നതേ ഇല്ല.

ഉമ എന്തുകൊണ്ട്‌ അഗതികളുടെ കണ്ണീരൊപ്പാന്‍ തുനിയുന്ന ഒരു സാമൂഹിക പ്രവര്‍ത്തകയായി എന്നതിന്‌ ഈ നോവല്‍ കൃത്യമായ മറുപടി നല്‍കുന്നു. കമ്പൗണ്ടറായ അച്ഛന്‍ പുഴുത്ത്‌ നാറിയവരെ പോലും ശുശ്രൂഷിക്കുന്നത്‌ കുഞ്ഞായിരുന്ന ഉമയുടെ ഹൃദയത്തെ സ്വാധീനിച്ചിരിക്കാം. അങ്ങനെ കിട്ടുന്ന പ്രതിഫലങ്ങള്‍ തോട്ടികളുടെ കോളനിയില്‍ പോയി പട്ടിണിപ്പാവങ്ങള്‍ക്ക്‌ നല്‍കുന്നത്‌ തൊട്ടറിഞ്ഞവളാണ്‌ അവര്‍. ഒരു വൃദ്ധയുടെ ദുര്‍ഗന്ധം വമിക്കുന്ന വ്രണം കഴുകി വൃത്തിയാക്കിയ അച്ഛനോട്‌ ഉമ കലഹിക്കുന്നു. ഉമയ്‌ക്ക്‌ പൊക്കം വയ്‌ക്കുമ്പോള്‍ അവരേയും നിന്റെ മുത്തശ്ശിയായി കാണാന്‍ കഴിയുമെന്ന അച്ഛന്റെ മറുപടി അന്നവള്‍ക്ക്‌ ഒരു സമസ്യയായിരുന്നു. പിന്നെ എത്രയോ നാളുകള്‍ക്ക്‌ ശേഷമാണ്‌ ശരീരത്തിനല്ല, മറിച്ച്‌ മനസിനാണ്‌ പൊക്കം വയ്‌ക്കേണ്ടതെന്ന്‌ അവള്‍ തിരിച്ചറിയുന്നത്‌.

വാഹനാപകടത്തില്‍പ്പെട്ട സ്‌ത്രീയെ വെളളം കൊടുത്ത്‌ ശുശ്രൂഷിക്കുന്ന ഉമയെ നോവലിന്റെ മറ്റൊരു ഭാഗത്ത്‌ കാണാം. ചോരപുരണ്ട യൂണിഫോമുമായി സ്‌കൂളില്‍ ചെല്ലുമ്പോള്‍ അദ്ധ്യാപകരുടെ ആക്ഷേപത്തിന്‌ അവള്‍ പാത്രമാകുന്നു. എന്നാല്‍ ആപത്തില്‍ സഹായിച്ച അവളെ ഹെഡ്‌മാസ്റ്റര്‍ അസംബ്‌ളിയില്‍ അഭിനന്ദിക്കുകയും പേന സമ്മാനമായി നല്‍കുകയും ചെയ്യുമ്പോള്‍ ഉമയുടെ ജീവിതത്തിന്‌ പുതിയ അര്‍ത്ഥതലങ്ങള്‍ വന്നുചേരുകയാണ്‌. നന്മ ചെയ്യുമ്പോള്‍ അതിനോടൊപ്പവും അതിനെതിരേയും നില്‍ക്കുന്ന സമൂഹത്തിന്റെ വ്യത്യസ്ഥ പ്രതിനിധികളായി ഹെഡ്‌മാസ്റ്ററും അദ്ധ്യാപകരും മാറുന്നു.
ഷാബു കിളിത്തട്ടിലിന്റെ "നിലാച്ചോറ്" എന്ന നോവൽ ( കൈരളി ബുക്സ് ) പ്രകാശനം ചെയ്തപ്പോൾ . ഷാബു, അദ്ദേഹത്തിന്റെ അമ്മ സരസ്വതിയമ്മ , ഉമ പ്രേമൻ , എം . സി . എ നാസർ , കെ .വി . മോഹൻ കുമാർ IAS ( വലത്തെ അറ്റം ) എന്നിവരോടൊപ്പം

ആതുര ശുശ്രൂഷ ചെയ്യാന്‍ വെമ്പല്‍ കൊണ്ട്‌ മദര്‍ തെരേസയെ കാണാന്‍ കല്‍ക്കട്ടയില്‍ എത്തിയഉമയ്‌ക്ക്‌ മദര്‍ നല്‍കുന്ന ഉപദേശം പ്രസക്തമാണിവിടെ. സ്‌നേഹവും അനുകമ്പയും വീട്ടില്‍ നിന്ന്‌ തുടങ്ങുക. അയല്‍പക്കകാര്‍ക്ക്‌ ആദ്യം അത്‌ നല്‍കാം. പിന്നെ ലോകത്തിന്‌. സേവനം ചെയ്യാന്‍ ഇത്രയും ദൂരം വരണമെന്നില്ല. ഉമ ചുറ്റിലും നോക്കൂ. എത്രയെത്ര ആളുകളാണ്‌ ഒരു കൈസ്‌പര്‍ശത്തിനായി കാത്തിരിക്കുന്നത്‌. അവരെ കണ്ടില്ലെന്ന്‌ നടിച്ച്‌ എങ്ങനെയാണ്‌ ഇവിടേക്ക്‌ ഓടിപോരാന്‍ ഉമയ്‌ക്ക്‌ കഴിയുക - അഗതികളുടെ അമ്മയുടെ ഈ ചോദ്യമാകാം ഉമയുടെ ജീവിതത്തില്‍ നിര്‍ണ്ണായകമാവുന്നത്‌.
സ്‌നേഹത്തിന്റേയും കരുണയുടേയും പ്രതീകങ്ങളായി അമ്മയേയും മുത്തശ്ശിയേയും കാണുന്ന മലയാളിയുടെ ബോധതലങ്ങള്‍ക്ക്‌ ഒരു കനത്ത ആഘാതമാണ്‌ ഈ നോവലിലെ അമ്മയും മുത്തശ്ശിയും. സ്വന്തം മകളെ 25000 രൂപക്ക്‌ ചുവന്ന തെരുവിലേക്ക്‌ വില്‍ക്കുന്ന അമ്മ തന്നെ പിന്നീട്‌ പിതാവിനേക്കാള്‍ പ്രായമുളള ഒരുവന്‌ 50000 രൂപയ്‌ക്ക്‌ വില്‍ക്കാന്‍ തയ്യാറാകുന്ന തീഷ്‌ണാനുഭവങ്ങളുളള ജീവിതമാണ്‌ ഈ നോവലില്‍ ഉടനീളം.
ഒരു ദീപാവലി നാളില്‍ തങ്ങളെ ഉപേക്ഷിച്ച്‌ കടന്ന്‌ കളഞ്ഞ അമ്മ പിന്നെ തിരിച്ചെത്തിയത്‌ മകളെ മാംസ ചന്തയിലേക്ക്‌ അയക്കാന്‍ ആയിരുന്നു എന്ന്‌ ഇവിടെ നാം തിരിച്ചറിയുന്നു. ദീപാവലി നാളില്‍ കുഞ്ഞുടുപ്പിന്റെ ബട്ടണുകള്‍ എപ്പോള്‍ തയ്‌ച്ച്‌ കിട്ടുമെന്ന്‌ ആശങ്കയില്‍ കഴിഞ്ഞിരുന്ന ഉമയുടെ ജീവിതം പിന്നെ മാറിമറിയുകയായിരുന്നു. ഒരു കുടുംബത്തെ മുഴുവന്‍ പോറ്റാന്‍ ആ കുഞ്ഞിന്‌ പെടാപ്പാട്‌ പെടേണ്ടിവന്നു. അമ്മയില്ലാത്ത രണ്ട്‌ പിഞ്ചുകുഞ്ഞുങ്ങളെ പൊളളുന്ന ചൂടില്‍ പെരുവഴിയില്‍ ഉപേക്ഷിച്ച്‌ കളയുന്ന ഒരു മുത്തശ്ശിയും ഈ അനുഭവ കഥയില്‍ ഉണ്ട്‌.
ബാല്യം, കൗമാരം, യൗവനം എന്നിങ്ങനെ 3 ഭാഗങ്ങളായി തിരിച്ചിരിക്കുന്ന നോവലില്‍ ആദ്യ രണ്ട്‌ ഭാഗങ്ങളില്‍ കഥാപാത്രങ്ങള്‍ നിറഞ്ഞാടുകയാണ്‌. മൂന്നാം ഭാഗത്ത്‌ വരുമ്പോള്‍ അവര്‍ ഓരോരുത്തരായി നിഷ്‌ക്രമിക്കുന്നു. ഇതേപ്പറ്റി നോവലിസ്റ്റായ ഷാബു ഇങ്ങനെ പറയുന്നു. ഉമാ പ്രേമനെ മഹത്വ വല്‍ക്കരിക്കുന്ന ഒരു നോവലായി മാറരുത്‌ എന്ന ആഗ്രഹമുളളതിനാലാണ്‌ ആദ്യഭാഗങ്ങള്‍ക്ക്‌ പ്രാധാന്യം നല്‍കിയത്‌. മാത്രമല്ല അവര്‍ ഇപ്പോള്‍ ചെയ്യുന്ന കാര്യങ്ങള്‍ എല്ലാവര്‍ക്കും അറിയാവുന്നതാണ്‌.
വായനക്ക്‌ ഒട്ടും തടസ്സമില്ലാത്ത തരത്തിലാണ്‌ കൈരളി ബുക്‌സ്‌ ആകര്‍ഷകവും അര്‍ത്ഥവത്തായതുമായ മുഖചട്ടയോടുകൂടി ഈ പുസ്‌തകം രൂപകല്‌പ്പന ചെയ്‌തിരിക്കുന്നത്‌. അക്ഷരങ്ങള്‍ പേജില്‍ കുത്തിതിരികാതെ ആവശ്യത്തിന്‌ കാറ്റും വെളിച്ചവും നല്‍കിയിരിക്കുന്നു. ഒറ്റയിരിപ്പില്‍ വായിച്ച്‌ തീര്‍ക്കാവുന്ന ഒഴുക്ക്‌ ഈ നോവലിന്‌ തീര്‍ച്ചയായും ഉണ്ട്‌. ഒരു വായനകൊണ്ട്‌ അവസാനിപ്പിക്കാന്‍ പറ്റാത്ത ആഖ്യാന പാടവവും ശുദ്ധമായ ഭാഷയും അനുവാചകനെ ഇതിലേക്ക്‌ അടുപ്പിക്കുന്നു.
ഭാവനയുടെ ഗിമ്മിക്കുകള്‍ ഒന്നും കാണിക്കാതെ ഉമയുടെ ജീവിതത്തെ അനുധാവനം ചെയ്യുന്ന ഒരു നിശബ്ദയാത്രികനായാണ്‌ ഇവിടെ നോവലിസ്റ്റായ ഷാബു. കിട്ടിയ വിഭവങ്ങള്‍ അദ്ദേഹം ശ്രദ്ധാപൂര്‍വ്വം കല്ലുകടിയില്ലാതെ വിളമ്പുന്നു. എരിവും പുളിയും ഒട്ടും കൂടാതെ എല്ലാം പാകത്തിനൊരുക്കിയിരിക്കുന്ന നിലാച്ചോറാണിത്‌.
വിധവയായാല്‍ ആരുടെ മുന്നിലും വരരുതെന്നും അത്‌ അപശകുനമാണെന്നും കരുതി തല മുണ്ഡനം ചെയ്‌ത്‌ ഇരുണ്ട മുറിയില്‍ കഴിയാന്‍ വിധിക്കപ്പെടുന്ന മക എന്ന പാപ്പാത്തി ഇപ്പോഴും ഒരു വേദനയായി നില്‍ക്കുന്നു. നേരം പുലരും മുമ്പ്‌ ആരും കാണാതെ അവര്‍ കുളിക്കുന്നു. പകല്‍ മലമൂത്രവിസര്‍ജനത്തിന്‌്‌ പോലും പുറത്തിറങ്ങുന്നില്ല. ആവശ്യം വന്നാല്‍ മുറിയിലെ മണ്‍ചട്ടിയില്‍ കൃത്യം നടത്തണം. ഇത്തരമൊരു ജീവിതം നമ്മുടെ കാലഘട്ടത്തില്‍ ഉണ്ടെന്ന്‌ വിശ്വസിക്കാന്‍ പോലും പ്രയാസം. മകയെ വെളിച്ചത്തിലേക്ക്‌ കൊണ്ടുവരാനുളള ഉമയുടെ ശ്രമം നോവലില്‍ പറയുന്നുണ്ട്‌. അവര്‍ക്ക്‌ പിന്നെ എന്ത്‌ സംഭവിച്ചു എന്നത്‌ ചോദ്യ ചിഹ്നമായി നൊമ്പരപ്പെടുത്തുന്നു. ഇത്തരം അബലകളായ സ്‌ത്രീകള്‍ക്ക്‌ മറുപടിയായാണ്‌ സ്‌ത്രീശക്തിയുടെ പര്യായമായ കണ്ണമക്ക എന്ന കഥാപാത്രം. പിന്നീട്‌ ഉമയുടെ ജീവിതത്തില്‍ വൈധവ്യം നേരിട്ടപ്പോള്‍ അതിനെ സധൈര്യം നേരിടാനുളള ചങ്കൂറ്റം അവര്‍ കാണിച്ചു.
അതുപോലെ സഹോദരനായ തമ്പിക്കൂട്ടന്‍, അമ്മ ഇവരൊക്കെ നോവലിന്റെ അവസാന ഭാഗത്ത്‌ അലിഞ്ഞ്‌ ഇല്ലാതാകുന്നു. അവര്‍ക്ക്‌ എന്ത്‌ സംഭവിച്ചുവെന്ന ആകാംക്ഷ നിലനിര്‍ത്തി ഒരു അര്‍ത്ഥവിരാമം പോലെ ഉമയുടെ ജീവിതം തുടരുന്നു. സ്വന്തം ഭാര്യയുടെ കന്യാത്വം ഡോക്ടറെ കൊണ്ട്‌ പരിശോധിപ്പിച്ച്‌ ഉറപ്പാക്കുന്ന ഒരു ഭര്‍ത്താവിനെ ഇവിടെ കാണാം. ഉറപ്പാക്കിയിട്ടും അയാള്‍ ഭാര്യയുടെ ചാരിത്ര്യത്തെ സംശയിക്കുന്നു. മുറിയില്‍ അടച്ചിട്ട്‌ പുറത്ത്‌ നിന്ന്‌ പൂട്ടുന്നു. കൈകാലൂകള്‍ കെട്ടിയിട്ട്‌ ബലാത്സംഗം ചെയ്‌തു. ക്ഷയരോഗിയായ അയാള്‍ അവരുടെ മുഖത്ത്‌ തുപ്പുന്നു. എച്ചില്‍ കഴിക്കാന്‍ പ്രേരിപ്പിക്കുന്നു. ഭര്‍ത്താവായ പ്രേമന്‍ നിര്‍മ്മിച്ച കള്ളിന്റെ കഥ എന്ന ഡോക്കുമെന്ററിയില്‍ സംവിധായകനായ പവിത്രന്‍ കനലാട്ടം ചിത്രീകരിക്കുന്നുണ്ട്‌. ഇവിടെ ബാല്യത്തിലും കൗമാരത്തിലും ഉമയുടെ ഉളളിലും കനലെരിയുകയായിരുന്നു. അത്‌ മേലാകെ പടര്‍ന്ന്‌ അഗ്നി ശുദ്ധി നേടിയ കഥയാണ്‌ നിലാച്ചോറിന്‌ പറയാനുളളത്‌.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ