പ്രവാസികളുടെ മാനസിക പ്രശ്നങ്ങളിലൂടെ ഒരു അന്വേഷണം
(ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ശാസ്ത്രഗതി മാസികയില്‍
പ്രസിദ്ധീകരിച്ച ലേഖനം )
ഷാർജ അൽ നാദയിലെ 7-ം നിലയില്‍
നിന്ന് മനോജ് താഴേക്ക് കുതിച്ചത് ഒരു വെളള മെഴ്സിഡസ് കാറിനുമുകളിലേക്കാണ്.
വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയപ്പോഴും ചോര കാറിന്റെ തൂവെളള നിറത്തിലൂടെ,
ഗ്ലാസിലൂടെ പടര്‍ന്ന് ഒഴുകുന്നുണ്ടായിരുന്നു. സാമ്പത്തിക പരാധീനത മൂലമുളള
കൂപ്പുകുത്തലായിരുന്നു അത്. വരവറിയാതെ നാലഞ്ച് ക്രെഡിറ്റ് കാര്‍ഡുകൾ യഥേഷ്ടം ഉപയോഗിച്ച്
അയാൾ
ചെലവ് ചെയ്തിരുന്നതായി പിന്നീട് സുഹൃത്തുക്കൾ പറഞ്ഞു. കുടുംബ പ്രശ്നത്തെ
തുടര്‍ന്ന് കാറോടിച്ച് ഫ്ളൈ ഓവറിന് മുകളിൽ നിന്ന് താഴേക്ക് പതിച്ച മലയാളി സുഹൃത്തിനേയും ഇവിടെ ഓര്‍ക്കാം.
ജോലി പ്രശ്നങ്ങള്‍ മൂലം ആത്മഹത്യ ചെയ്യേണ്ടി വന്നവരുടേയും, വ്യക്തിപരമായ മറ്റ് പ്രശ്നങ്ങൾകൊണ്ട് ജീവൻ ഉപേക്ഷിക്കേണ്ടി
വന്നവരുടേയും എണ്ണം നിരവധി ആണ്.
ഗള്‍ഫ് പണത്തിന്റെ പളപളപ്പും ആഢംബരങ്ങളുമുളള ഒരു ചെറിയ ശതമാനത്തെ
മാറ്റി നിര്‍ത്തിയാല്‍ ബഹുഭൂരിപക്ഷം വരുന്ന പ്രവാസികള്‍ കടുത്ത ജീവിത സാഹചര്യങ്ങളിലും
സാമ്പത്തിക പ്രതിസന്ധികളിലും കഴിയുന്നവരാണ്. ആഗ്രഹം അതിര് കടക്കുമ്പോൾ ഓരോരുത്തരും അതിർത്തി കടക്കുന്നു. ബുദ്ധൻ ഉപദേശിച്ചത് പോലെ മോഹം എത്രത്തോളം കൂടുന്നുവോ അത്രത്തോളം മോഹ ഭംഗവുംകൂടും.
ഒരുചെടി പിഴുത് മാറ്റി തികച്ചും വ്യത്യസ്തമായ കാലാവസ്ഥയിൽ നട്ടാൽ എന്തു സംഭവിക്കും?. അത്
വാടും ,ചിലപ്പോൾ കരിഞ്ഞ് ഉണങ്ങും! നല്ല നിലത്ത് വളരാൻ വിധിക്കപ്പെട്ടത് വളരെ
കുറവ് മാത്രം. പ്രവാസി ഈ അവസ്ഥ അറിഞ്ഞു കൊണ്ട് ഏറ്റുവാങ്ങുന്നു .ഈ അവസ്ഥയെ അത്യാഗ്രഹികളുടെ
അരക്ഷിതപ്രവാസം എന്ന് വിളിക്കാം . വളർന്നു വന്ന സാംസ്കാരിക പരിസരം, സാമൂഹ്യ ചുറ്റുപാടുകൾ ,കുടുംബബന്ധങ്ങൾ, കാലാവസ്ഥ , പരിസ്ഥിതി
....ഇങ്ങനെ അസംഖ്യം സൂക്ഷ്മവും സ്ഥൂലവുമായ ഘടകങ്ങളിൽ നിന്ന് അവൻ (ൾ ) തികച്ചും അപരിചിതമായ
ഒരു ജീവിത പരിസരത്തിലേക്ക് എടുത്ത് എറിയപ്പെടുകയാണ്.
ജോലിക്കൂടുതൽ, ദീർഘയാത്ര, ഗതാഗത കുരുക്ക്, സാംസ്കാരിക വ്യതിയാനം എന്നിവമൂലം പ്രവാസികൾ കടുത്ത മാനസ്സിക സംഘർഷം അനുഭവിക്കുന്നതായി അമേരിക്കക്കാരായ
ഡോ .ട്രൂമാനും സംഘവും നടത്തിയ പഠനം തെളിയിക്കുന്നു. വിദേശത്ത് ജോലി ചെയ്യുന്നവരുടെ മനോനില നാട്ടിൽ ജോലി ചെയ്യുന്നവരേക്കാൾ വളരെ മോശം ആണെന്ന് ഹിപ്നോട്ടിസത്തിലൂടെ
പ്രവാസികളിൽ നടത്തിയ പഠനം തെളിയിച്ചു . ജോലിസ്ഥലങ്ങളിലുളള യാത്രക്കായി പ്രവാസി ദിവസവും നാലും അഞ്ചും മണിക്കൂറുകള്‍
വരെ ചിലവിടുന്നുണ്ട്. ഇതുണ്ടാക്കുന്ന മാനസിക പിരിമുറുക്കും വളരെ വലുതാണ്. കടുത്ത നിരാശയും ആശങ്കയും ഇവരെ അലട്ടുന്നു.
കുറച്ച്
സാമ്പത്തിക ലാഭത്തിനായി താല്‍പ്പര്യമില്ലാത്ത ജോലി ഏറ്റെടുക്കുകയും അതിൽ കുടുങ്ങി കിടക്കുകയും
ചെയ്യുന്നവര്‍ നിരവധിയാണ്. ഇത് ഇവരെ തികച്ചും അസംതൃപ്തരാക്കുന്നു. ക്രമേണ ഇത് ജോലിയേയും
ജീവിതത്തേയും സാരമായി ബാധിക്കാന്‍ കാരണമാകുമെന്ന് മനോരോഗ വിദഗ്ധർ മുന്നറിയിപ്പ് നല്കുന്നു.
ഉറക്കക്കുറവ്,
ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെ വരിക, ആത്മഹത്യാ പ്രവണത , വളരെ പെട്ടെന്ന് ദേഷ്യം, പങ്കാളിയേയും മറ്റുളളവരേയും സംശയം, സങ്കടം ...തുടങ്ങിയ വികാരങ്ങൾ പ്രകടിപ്പിക്കുക എന്നിവ മറ്റുള്ളവരേക്കാൾ രണ്ട് ഇരട്ടി പ്രവാസികളിൽ കൂടുതൽ ആണ് . മാനസ്സിക സംഘർഷത്തിന് അയവ് വരുത്താൻ മദ്യപിക്കുന്നവർ പിന്നീട് അതിന് അടിമ ആയി
മാറുന്നു. അത് മറ്റ് നിരവധി ആരോഗ്യ പ്രശ്നങ്ങളിലക്ക് വഴി തെളിക്കുന്നു.
മാനസ്സീക,
ശാരീരിക പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ഡോക്ടറന്മാരോ കുടുംബമോ, ഉത്തമസുഹൃത്തുക്കളോ, സംഘടനകളോ, സന്നദ്ധ പ്രവർത്തകരോ ഇല്ലാത്തത് പ്രശ്നത്തിന്റെ
ഗൗരവം രൂക്ഷമാക്കുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ അനുസരിച്ച് 2020 ആകുമ്പോൾ മനസ്സീക പ്രശ്നങ്ങൾ മൂലം മരണ മടയുന്നവരുടെയും
ശാരീരിക വൈകല്ല്യം നേരിടുന്നവരുടെയും എണ്ണം വളരെ ഏറെ ആയിരിക്കും.
ഗൾഫിലെ പ്രവാസി തൊഴിലാളികളിൽ ഒരു ചെറിയ ശതമാനം പേർക്ക് മാത്രമേ മെഡിക്കല്‍ ഇൻഷുറൻസ് ഉള്ളു. അതും പരിമിതമായ രീതിയിൽ. മനസ്സീക ആരോഗ്യ പ്രശ്നം
ആയാലും ശാരീരിക പ്രശ്നം ആയാലും ചികിത്സക്ക് വൻ ചിലവാണ്. ഇതു താങ്ങാൻ വയ്യാത്തതിനാൽ പലരും ചികിത്സിക്കാൻ തയ്യാറാവില്ല. ഇത് കൂടുതൽ ഗുരുതരമായ ആരോഗ്യ പ്രശ്നത്തിലേക്ക് പ്രവാസികളെ തള്ളിവിടുന്നു. മാനസികാരോഗ്യ ചികിത്സയുളള ആശുപത്രികളും
ക്ലിനിക്കുകളും ഗള്‍ഫില്‍ വളരെ കുറവാണ്. നിലവിലുളള ഡോക്ടര്‍മാര്‍ പലപ്പോഴും അപ്രാപ്യരാണ്. വന്‍ ഫീസ്
നല്കി ഇവരെ കാണാമെന്ന് കരുതിയാല്‍ തന്നെ ഭാഷാ പ്രശ്നവും സാംസ്കാരിക പശ്ചാത്തലങ്ങളും
വിലങ്ങുതടിയാകുന്നു. ഇൻഷുറൻസ് ഉള്ളവർ ആവശ്യത്തിലേറെ ടെസ്റ്റുകൾക്കും മരുന്നിനും വിധേയരായി
രോഗികളാകുന്ന മറ്റൊരു ഗൗരവമായ വിഷയവും ഇതിനോടൊപ്പം കൂട്ടി വായിക്കണം . എല്ലാ പ്രവാസിക്കും
മികച്ച ചികിത്സ ലഭിക്കുന്ന ഇൻഷുറൻസ് ( നാട്ടിലും, വിദേശത്തും ) പദ്ധതി ആണ് ഇതിനുള്ള പ്രതിവിധി. പ്രവാസികൾക്ക് കൌണ്സിലിങ്ങ് നൽകാനുള്ള അവസരം, മാനസീക ഉന്മേഷത്തിനുള്ള സൗകര്യങ്ങൾ എന്നിവ
ഉണ്ടാകണം.
യു.എ.ഇ യില്‍ ഒരു വർഷം ആത്മഹത്യ ചെയ്യുന്ന ഇന്ത്യൻ പ്രവാസികളുടെ എണ്ണം എഴുപതോളം വരും. 2007 -ൽ ഇത് 174 ആയിരുന്നു. കഴിഞ്ഞ വർഷം ഇത് 72 ആയി കുറഞ്ഞു. കൗണ്‍സിലിങ്ങ് ഉൾപ്പെടെ ഉള്ള ശ്രമങ്ങൾ മൂലമാണ് ഇതിന്റെ അളവ് കുറക്കാൻ ആയതെന്ന് കരുതപ്പെടുന്നു. ചെറിയ തോതിലെങ്കിലും സാമൂഹിക വകുപ്പ്, സംഘടനകള്‍ തുടങ്ങിയവയുടെ ഇടപെടലുകള്‍
ഇക്കാര്യത്തില്‍ ഉണ്ടായിട്ടുണ്ട്.
അതേ സമയം ഗള്‍ഫ് രാജ്യങ്ങളിലും യൂറോപ്പ്യന്‍ രാജ്യങ്ങളിലും ജോലി
ചെയ്യുന്ന പ്രവാസ ഇന്ത്യാക്കാരുടെ ആത്മഹത്യാ നിരക്കില്‍ വലിയ അന്തരമുണ്ട്. യൂറോപ്പില്‍
ലക്ഷത്തില്‍ 26 ഇന്ത്യാക്കാര്‍ ആത്മഹത്യ ചെയ്യുമ്പോള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ഇത്
ശരാശരി ലക്ഷത്തില്‍ 69 ആണ്. ഗള്‍ഫിലെ ജീവിത സാഹചര്യങ്ങളും
ഏകാന്തതയും സാമ്പത്തിക പ്രതിസന്ധികളും ആരോഗ്യ പ്രശ്നങ്ങളുമാണ് ഇതിന് കാരണം. യൂറോപ്പില്‍
പ്രവാസികള്‍ക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യം ലഭിക്കുമ്പോള്‍ ഗള്‍ഫിലെ ബഹുഭൂരിപക്ഷം
വരുന്ന സാധാരണക്കാരായ തൊഴിലാളികള്‍ വളരെ മോശം ചുറ്റുപാടുകളിലാണ് ജീവിക്കേണ്ടിവരുന്നത്.
ക്യാമ്പുകളില്‍ സ്വകാര്യമായ ഒരിടം പോലും നഷ്ടപ്പെടുന്ന ഇവരില്‍ പലരുടേയും മനോനില അനുദിനം
തകരുന്നു.
കടുത്ത
ഏകാന്തതയും മനസ്സീക പിരിമുറുക്കവും നിരാശയും പലരെയും രോഗികളാക്കുന്നു എന്ന് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ.സാലീഹഅഫ്രീദി
പറയുന്നു. യാഥാർത്ഥ്യ ബോധമില്ലാത്ത സ്വപ്നങ്ങളും ആഗ്രഹങ്ങളും പ്രവാസിയെ കൂടുതൽ നിരാശനാക്കുന്നു. ഒരിക്കലും
ഒടുങ്ങാത്ത സാമ്പത്തീക പ്രശ്നങ്ങൾ വായ്പ ആയും , ക്രെഡിറ്റ് കാർഡ് ആയും അവനെ (ളെ ) വരിഞ്ഞു മുറുക്കുന്നു. ശരിയായ സാമ്പത്തീക അച്ചടക്കം ഇല്ലാത്തതാണ് ഇതിന്
പ്രധാന കാരണം . വരവും ചിലവും തമ്മിൽ പൊരുത്തപ്പെടാതെ വരുമ്പോൾ ജീവിതം കൈവിട്ടു പോകുന്നു.
രണ്ട്
വർഷം കൂടുമ്പോൾ ഉള്ള കുടുംബ ബന്ധം പലപ്പോഴും
ഉലഞ്ഞ് പോകുന്നതായും കാണുന്നു . ഭാര്യാ ഭര്ത്താക്കന്മാര് ഏറെ നാൾ പിരിഞ്ഞിരിക്കുമ്പോൾ പങ്കാളിയെ
സംശയിക്കുന്ന അവസ്ഥ പ്രവാസികളിൽ വളരെ കൂടുതലാണ്. കുടുംബക്കാർ, സുഹൃത്തുക്കൾ, നാട്ടുകാർ എന്നിവരുടെ
പരദൂഷണം കൂടെ ആകുമ്പോൾ എരിതീയിൽ എണ്ണ പോലെ
അത് ആളികത്തുന്നു. അടിച്ചമര്‍ത്തപ്പെട്ട ലൈംഗികാസക്തി അസംതൃപ്തിയായും അകല്‍ച്ചയായും
മാറി വിവാഹ മോചനത്തിൽ വരെ കലാശിക്കാറുണ്ട്. ചിലര്‍ ബന്ധം വേര്‍പെടുത്തി പുതിയ മേച്ചില്‍ പുറങ്ങള്‍
തേടുന്നു. മറ്റ് ചിലര്‍ തങ്ങളുടെ ആസക്തികള്‍ തീര്‍ക്കാന്‍ വഴിവിട്ട മാര്‍ഗ്ഗങ്ങള്‍
തേടുന്നു.
ഗള്‍ഫിലെ പ്രവാസികളായ കുട്ടികളുടെ മാനസിക ആരോഗ്യ നില പലപ്പോഴും ദുര്‍ബലമാണ്. നാട്ടില്‍ നിന്നും പറിച്ച് നടപ്പെട്ട കുട്ടികള്‍ക്ക് ഗള്‍ഫ് പരിസരം പലപ്പോഴും അപരിചിതമായി തുടരുന്നു. ഫ്ളാറ്റിലെ നാല് ചുവരുകള്‍ക്കുളളില്‍ ഇന്‍ഡോര്‍ പ്ലാ്ന്റുകളെ പോലെ വളരാന്‍ വിധിക്കപ്പെട്ടവരാണ് ഇവര്‍. സമൂഹവുമായുളള ഇടപെടലുകളും കലാ കായിക വിനോദങ്ങളും ലഭിക്കാതെ ഇവരുടെ ബാല്യം തളരുന്നു. അമിത പഠനഭാരവും മാതാപിതാക്കളുടെ സമ്മര്‍ദ്ദവും കൂടിയാവുമ്പോള്‍ ആത്മഹത്യയിലേക്ക് പോലും തിരിയുന്ന കുഞ്ഞുങ്ങളുണ്ട്. മാതാപിതാക്കളുടെ തിരക്കിട്ട ജീവിതരീതി മൂലം പലപ്പോഴും അവരെ ശ്രദ്ധിക്കാന്‍ കഴിയാതെ വരുന്നു. ഇത് ടെലിവിഷന്റെയും ഇന്റര്‍നെറ്റിന്റെയും മറ്റും അടിമകളായി ഇവരെ ക്രമേണ മാറ്റുന്നു. സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ മണിക്കൂറുകള്‍ അഭിരമിക്കുന്ന കുട്ടികള്‍ തങ്ങള്‍ക്ക് ചുറ്റുമുളള യഥാര്‍ത്ഥ ലോകത്തെ തിരിച്ചറിയുന്നതില്‍ പരാജയപ്പെടുന്നു. വായനയുടേയും കലാ കായിക വിനോദങ്ങളുടേയും സാമൂഹിക കൂട്ടായ്മകളുടേയും സമൃദ്ധിയിലേക്ക് ഇവരെ കൂട്ടികൊണ്ടുപോകാന് കഴിഞ്ഞില്ലെങ്കില്‍ വരുംതലമുറ മനോരോഗികളുടേതായി മാറിയേക്കാം
പ്രിയപ്പെട്ടവരും സമൂഹവും തങ്ങളെ സാമ്പത്തികമായി ചൂഷണം ചെയ്യുകയാണെന്ന തിരിച്ചറിവ് പ്രവാസികളെ വല്ലാതെ തളര്‍ത്തുന്നുണ്ട്. അതിനാൽ തന്നെ പലതിൽ നിന്നും ഒളിച്ചോടാനും പിന്തിരിയാനും അവർ മാനസികമായി തയ്യാറാകുന്നു.
ഇവിടെ
ബാച്ചിലർ എന്ന്
വിളിക്കുന്നവരിൽ പലരും വിവാഹിതരാണ് .നാട്ടിൽ കുടുംബത്തെ ഉപേക്ഷിച്ച് എത്തുന്നവർക്ക് കിട്ടുന്ന ഓമനപേരാണ്
"ബാച്ചിലർ". ഇണകൾ ഇല്ലാതെ ഇവർക്ക് പൊതു ഇടങ്ങളിൽ പ്രവേശനം നിഷേധിക്കപ്പെടുന്നു. പാർക്കുകൾ ,ബീച്ചുകൾ , ഹോട്ടലുകളിലെയും ക്ലബ്ബുകളിലെയും
പാർട്ടികൾ ... അങ്ങനെ പോകുന്നു തിരസ്കാരത്തിന്റെ
പട്ടിക . എന്തിന് കുടുംബം ഇല്ലാത്തവർക്ക് ഒരു ഫ്ലാറ്റ് വാടകയ്ക്ക് കിട്ടാൻ പോലും പ്രയാസമാകുന്നു.
സമൂഹത്തിൽ നിന്ന്
ഒറ്റപ്പെടുത്തി രണ്ടാം തര പൗരന്മാരായി ഇവരെ മാറ്റി നിർത്തുന്നത് കടുത്ത മാനസീക
സംഘർഷത്തിലേക്ക്
പ്രവാസിയെ നയിക്കുന്നു. വിശ്രമ വേളകൾ ആനന്ദ പ്രദമാക്കാൻ വിവിധ മാർഗങ്ങൾ പ്രവാസി കണ്ടെത്തേണ്ടതുണ്ട് .വായന, സംഗീതം ,കലാ- കായിക പരിപാടികൾ, സംഘടനാപ്രവർത്തങ്ങൾ, സിനിമ , നാടകം, ചെറിയ
സൗഹൃദസദസ്സുകൾ, വ്യായാമം, യോഗ... ഇങ്ങനെ താത്പര്യം ഉള്ള വിഷയങ്ങളിൽ ശ്രദ്ധിച്ചാൽ മനസ്സീക പിരിമുറുക്കം കുറെയേറെ
ഒഴിവാക്കാം .എക്സ്പാറ്റ്ഫോറവും ബെർക്കലീസ്ബാങ്കും ചേർന്ന്നടത്തിയ ഒരു അഭിപ്രായ സർവേയിൽ പ്രവാസിയുടെ ഏറ്റവും വലിയ പ്രശ്നം ഏകാന്തത ആണെന്ന് കണ്ടത്തി .
38.71 % പേർ ഈ അഭിപ്രായക്കാരാണ് . ജീവിത ചെലവും ,സാമ്പത്തിക പ്രശ്നങ്ങളുമാണ്
27.42 % അലട്ടുന്നത് . ജീവിത പങ്കാളിയുമായുള്ള പ്രശ്നങ്ങൾ ( 11.29 %) , സാമൂഹ്യ സാംസ്കാരിക
വിഷയങ്ങൾ
(8.06 % ) എന്നിങ്ങനെ പോകുന്നു പ്രവാസി നേരിടുന്നവിഷങ്ങൾ.
ഭക്ഷണം
കഴിക്കുന്നതു പോലെ ഇണ ചേരലും എല്ലാ ജീവികൾക്കും പ്രകൃതി നിയമമാണ്. അത് നിഷേധിക്കപ്പെടുന്നത്
പ്രകൃതി വിരുദ്ധം ആണ് . ഇണകൾ നിഷേധിക്കപ്പെട്ട ലക്ഷക്കണക്കിന് യുവാക്കളുടെ ലൈംഗിക ചോദനകൾ അസംതൃപ്തമായ ഒരു ജീവിത
പരിസരം മാത്രമല്ല സമ്മാനിക്കുന്നത്. ഓരോ വ്യക്തിയിലും അവന്റെ ഇണകളിലും ഇത് ഉണ്ടാക്കുന്ന
ആഘാതം വളരെ വലുതാണ്. കിലോമീറ്റർ നീണ്ടു കിടക്കുന്ന ലേബർ ക്യാമ്പുകളിൽ ലക്ഷക്കണക്കിന് യുവാക്കള്‍ ജീവിതം ഹോമിക്കുന്നു. ഞെരിപിരി കൊളളുന്ന ഈ യൗവനങ്ങളെ ഏതു ശാന്തിമന്ത്രത്തിനാണ് തളച്ചിടാൻ കഴിയുക?.മാനസ്സിക സമ്മർദം, മദ്യപാനം, പുകവലി ,മറ്റു
ലഹരി വസ്തുക്കളുടെ ഉപയോഗം , അരാജകത്വം
....ഇങ്ങനെ ഒന്നിൽ നിന്ന് ഒന്നിലേക്ക് വഴുതിപോകുന്ന യുവാക്കൾ ഒരുവശത്ത് . അന്തർമുഖരായി പത്തും പന്ത്രണ്ടും
പേർ കഴിയുന്ന
കുടുസ്സു മുറികളിലെ ടുടയർ കട്ടിലിന്റെ കള്ളികളിൽ ഒന്നിൽ ഒടുങ്ങുന്നു മറ്റുചിലർ.
പ്രവാസ
ജീവിതം എപ്പോൾ വേണമെങ്കിലും പിടിവിട്ടുപോകാവുന്ന ഒരു ഞാണിന്മേൽ കളിയാണ് .അറിഞ്ഞുകൊണ്ട്
തന്നെ ജീവിതം തകർക്കുന്ന കളി .തീയിലേക്ക് പറന്നടുക്കുന്ന ശലഭങ്ങളെ പോലെ ഭൗതിക മോഹങ്ങളുടെ
പളപളപ്പിൽ പ്രവാസി
സ്വയം എരിഞ്ഞ് അടങ്ങാനുള്ള സാധ്യത ഏറെ. ഇതിനെ
എങ്ങനെ മറികടക്കാം എന്നതാണ് പ്രസക്തമായ ചോദ്യം. ഏകാന്തതയുടെ തുരുത്തുകളിലേക്ക് ഒറ്റപെട്ട്
പോകാതെ സമൂഹ ജീവിയായി മാറുക എന്നതാണ് പരമ പ്രധാനമായ ദൗത്യം. വിശ്രമ വേളകൾ ആനന്ദ പ്രദമാക്കാൻ ഓരോരുത്തരും തങ്ങളുടെ വഴികൾ തെരഞ്ഞെടുക്കണം. കുടുംബ
ബന്ധവും സമൂഹ്യ ബന്ധങ്ങളും കാത്തുസൂക്ഷിക്കാൻ പ്രത്യേകം ശ്രദ്ധ വേണം . ഇല്ലെങ്ങിൽ ഒരല്പം ബാങ്ക്ബാലൻസുമായി നാട്ടിൽ എത്തുമ്പോൾ ശിഥിലമായ കുടുംബ ബന്ധവും
അപരിചിതമായ സമൂഹ്യ സാഹചര്യങ്ങളിലേക്കും ആകും പ്രവാസി ഇറങ്ങി ചെല്ലുക .


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ