Pages

2011 ഫെബ്രുവരി 20, ഞായറാഴ്‌ച

വിപ്ളവം വരുന്ന വഴി


ടുണീഷ്യക്കും ഇൌജിപ്തിനും ശേഷം മധ്യപൌരസ്ത്യ ദേശങ്ങളിലാകെ വിപ്ളവത്തിന്റെ അലയൊലികള്‍ ഉയരുകയാണ്. ഇൌ രാജ്യങ്ങളിലെ വിപ്ളവ വിജയത്തില്‍ ആവേശം കൊണ്ട ജനങ്ങള്‍ തങ്ങളുടെ രാജ്യത്തും ഭരണകൂടങ്ങളെ അട്ടിമറിക്കാനുളള ശ്രമത്തിലാണ്. ലിബിയ, യെമന്‍, അള്‍ജീരിയ, ബഹ്റിന്‍, ഇറാന്‍, ജോര്‍ദാന്‍, ഒമാന്‍, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളിലെ ജനങ്ങള്‍ തെരുവിലിറങ്ങിക്കഴിഞ്ഞു.
ഗള്‍ഫില്‍ അറബ്വംശജരുടെ ഇടയില്‍ ഇതുസംബന്ധിച്ച ചൂടുപിടിച്ച ചര്‍ച്ചകള്‍ നടക്കുന്നു. ഫെയ്സ്ബുക്ക്, ട്വിറ്റര്‍, ബ്ളോഗുകള്‍ എന്നിവക്ക് പുറമെ ലക്ഷക്കണക്കിന് ഇ മെയില്‍ സന്ദേശങ്ങളാണ് ദിനംപ്രതി അയക്കപ്പെടുന്നത്. ഭരണാധികാരികളുടെ അതിക്രമങ്ങളും അഴിമതിയും വിപ്ളവത്തിനുളള ആഹ്വാനവുമൊക്കെ ഇവയില്‍ ഉള്‍പ്പെടുന്നു. വിപ്ളവം ചില്ലുമേടകളില്‍ നിന്നല്ല മറിച്ച് തെരുവില്‍ നിന്നാണ് രൂപം കൊളളുന്നത് എന്ന പ്രയോഗം അന്വര്‍ത്ഥമാവുകയാണ്. അതേ സമയം വിപ്ളവത്തിനുളള 'ആയുധ'ങ്ങള്‍ ആധുനിക കാലഘട്ടത്തില്‍ മാറിയിരിക്കുന്നു. ഒരു കാലത്ത് ബൂര്‍ഷ്വാ മാധ്യമമെന്ന് കരുതപ്പെട്ടിരുന്ന ഫെയ്സ്ബുക്കും ട്വിറ്ററുമൊക്കെ ഇന്ന് വിപ്ളവോപാധികളായിത്തീര്‍ന്നിരിക്കുന്നു. ഭരണവര്‍ഗ്ഗങ്ങള്‍ക്ക് ഒാശാന പാടിയിരുന്ന പത്രങ്ങള്‍, ടിവി, റേഡിയോ തുടങ്ങിയ മാധ്യമങ്ങള്‍ക്ക് മുഖം നഷ്ടപ്പെട്ട നിലയാണ്. ഇവയെ ജനങ്ങള്‍ തിരസ്കരിച്ചിരിക്കുന്നു.
ഗൂഗിളിന്റെ എക്സിക്യൂട്ടീവ് വായീല്‍ ഗാനിം, ബ്ളോഗറായ അഹമ്മദ് മെഹര്‍ എന്നിവര്‍ ഇൌജിപ്തില്‍ നടത്തിയ പ്രചാരണ പരമ്പരയാണ് വിപ്ളവത്തിന് ചാലക ശക്തിയായത്. ഒരു ലക്ഷത്തിലേറെ ചെറുപ്പക്കാരാണ് ' ഏപ്രില്‍ 6 ലെ യുവമുന്നേറ്റം' എന്ന ഫെയ്സ്ബുക്ക് ഗ്രൂപ്പില്‍ അംഗങ്ങളായത്. 32 മാസങ്ങള്‍ക്ക് മുമ്പ് തുടങ്ങിയതാണ് ഇൌ കൂട്ടായ്മ. അല്‍ മഹല്ല അല്‍ കുബ്റയില്‍ തൊഴില്‍ നഷ്ടപ്പെടുന്ന കൈത്തറി ഫാക്ടറിയിലെ തൊഴിലാളികളെ സഹായിക്കാനാണ് 2008 ഏപ്രില്‍ 6 ന് ഇൌ സംഘം രൂപം കൊണ്ടത്. തുടര്‍ന്ന് രാജ്യത്തെ ഭരണാധികാരികള്‍ക്കെതിരെ തിരിയാനുളള ഒരു ആയുധമായി ഇവര്‍ അതിനെ മാറ്റിയെടുത്തു. ഭൂരിപക്ഷ അഭിപ്രായം ഉള്‍ക്കൊണ്ടാണ് കഴിഞ്ഞ ജനുവരി 25 ലെ പ്രക്ഷോഭം പോലും ആരംഭിച്ചതെന്ന് ബ്ളോഗര്‍ അഹമ്മദ് മെഹര്‍ ഒരഭിമുഖത്തില്‍ പറയുകയുണ്ടായി. ഇൌജിപ്തിലെ പോലീസ് ദിനമായി ആഘോഷിക്കുന്ന ജനുവരി 25 ആണ് തങ്ങള്‍ പ്രതിഷേധ ദിനമായി തെരഞ്ഞെടുത്തതെന്ന് മെഹര്‍ പറയുന്നു. സമാധാനപരമായി പോരാട്ടം നയിക്കാന്‍ കഴിഞ്ഞതും സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലൂടെ നിര്‍ദ്ദേശം നല്‍കാന്‍ കഴിഞ്ഞതുകൊണ്ടാണെന്ന് അദ്ദേഹം വെളിപ്പെടുത്തി.
വിപ്ളവ പ്രക്ഷോഭങ്ങള്‍ നടക്കുന്ന എല്ലാ രാജ്യങ്ങളിലും കൃത്യമായ ഒരു രാഷ്ട്രീയ നേതൃത്വമോ ആശയമോ ഇല്ലാതെയാണ് ജനങ്ങള്‍ തെരുവിലിറങ്ങുന്നത്. ഒരു തത്വശാസ്ത്രത്തിന്റേയും പിന്‍ബലം ഇവര്‍ക്കില്ല. യഥാര്‍ത്ഥ ജനാധിപത്യ പ്രക്രിയയിലൂടെ ഭരണാധികാരികളെ മാറ്റാന്‍ അവസരം കിട്ടാതെ വരുമ്പോഴാണ് ജനങ്ങള്‍ തെരുവിലിറങ്ങുന്നത്. ഇത്തരം ഭരണമാറ്റങ്ങള്‍ക്ക് ശേഷമുണ്ടാകുന്ന ശൂന്യതക്കിടയിലേക്ക് അവസരവാദികളായ സംഘടനകളോ അധികാരി വര്‍ഗ്ഗങ്ങളോ സൈന്യമോ കയറിവന്ന് അധികാരം പിടിച്ചെടുത്തെന്ന് വരാം. വിപ്ളവം റാഞ്ചപ്പെടുന്ന അവസ്ഥ വിപ്ളവാനന്തര കാലഘട്ടത്തില്‍ രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി തന്നെയാണ്. ടുണീഷ്യയിലും ഇൌജിപ്തിലും ഇൌ പ്രശ്നം തുടരുകയാണ്.
ഇക്കാര്യത്തില്‍ പാശ്ചാത്യ രാജ്യങ്ങളുടെ നിലപാട് കൌതുകകരമാണ്. അതാത് സമയത്ത് അധികാരത്തിലേറുന്നവരെ പിന്തുണക്കുകയും വേണ്ട ഒത്താശകള്‍ ചെയ്തുകൊടുക്കുകയും ചെയ്യുന്ന അവസരവാദപരമായ നിലപാടാണ് അമേരിക്ക ഉള്‍പ്പെടുന്ന രാജ്യങ്ങള്‍ എടുത്തിരിക്കുന്നത്. ഇൌജിപ്തില്‍ 18 ദിവസം നീണ്ടുനിന്ന പ്രക്ഷോഭങ്ങളില്‍ അമേരിക്കയുടെ നിലപാട് അപഹാസ്യമായിരുന്നു. പ്രക്ഷോഭകാരികള്‍ക്കെതിരെ ആദ്യം നിലപാടെടുത്ത ഇവര്‍ പിന്നീട് ചുവട് മാറ്റി. മുമ്പ് റുമേനിയയില്‍ നിക്കോളാസ് ചെഷസ്ക്യുവിനേയും ഫിലപ്പൈന്‍സില്‍ മാര്‍ക്കോസിനേയും ഇറാനില്‍ ഷായേയും പിന്തുണച്ച അതേ നിലപാട് തന്നെയാണ് അമേരിക്കയും മറ്റ് പാശ്ചാത്യ രാജ്യങ്ങളും തുടരുന്നത്. ഏകാധിപധിയോ ചൂഷകനോ ആരുമാകട്ടെ തങ്ങളുടെ താല്‍പ്പര്യങ്ങള്‍ നടപ്പാക്കാന്‍ വേണ്ടി പിന്തുണ നല്‍കുകയും ചൂഷണം തുടരുകയും ചെയ്യുന്ന ഇരട്ടത്താപ്പ് നയമാണ് ഇവിടേയും തുടരുന്നത്. അധികാരികള്‍ക്ക് പിന്തുണ നല്‍കുന്ന മാധ്യമങ്ങളും ഇതേ നിലപാട് തന്നെ സ്വീകരിക്കുന്നു. ഇസ്രയേലും ഇൌജിപ്തും തമ്മിലുളള കരാര്‍ റദ്ദാവുമോ എന്ന ആശങ്കയായിരുന്നു അമേരിക്കന്‍ അനുകൂല ടെലിവിഷന്‍ ചാനലായ ഫോക്സ് ന്യൂസിന് ദിവസങ്ങളോളം പ്രകടിപ്പിക്കാന്‍ ഉണ്ടായിരുന്നത്. അതേസമയം ഇൌജിപ്തില്‍ നടന്നത് ഇസ്ളാമിക വിപ്ളവമാണെന്ന് ഇറാനിയന്‍ ടിവി അവകാശപ്പെട്ടു. ഭേദപ്പെട്ട റിപ്പോര്‍ട്ടിംഗ് നടത്തിയ അല്‍ ജസീറ പോലെയുളള ചാനലുകള്‍ക്ക് സംപ്രേക്ഷണ അവകാശം നിക്ഷേധിക്കപ്പെടുകയും ചെയ്തു.
കലങ്ങിമറിയുന്ന മധ്യപൌരസ്ത്യ രാജ്യങ്ങളില്‍ ജനാധിപത്യത്തിന്റെ വേരോട്ടം ഉണ്ടാകാന്‍ ഏറെനാള്‍ എടുക്കില്ലാ എന്ന സൂചനകളാണ് നിരത്തിലിറങ്ങുന്ന ജനങ്ങളുടെ എണ്ണത്തില്‍ നിന്ന് മനസിലാകേണ്ടത്. എന്നാല്‍ ടുണീഷ്യയിലേയും ഇൌജിപ്തിലേയും പോലെ അത് അത്ര എളുപ്പമാകില്ല. നൂറ് കണക്കിനാളുകള്‍ ഇതിനകം രക്തസാക്ഷികളായി കഴിഞ്ഞു. രാജ്യത്തിന്റെ പൊതുനന്മക്കായി ജീവന്‍ നല്‍കാന്‍ തയ്യാറായ ഇവരുടെ ചോരയില്‍ നിന്നാകും ഇനി ഒരു പുതുവസന്തം ഉയരുക.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ