Pages

2011 ജനുവരി 13, വ്യാഴാഴ്‌ച

മതത്തിന്റെ പേരില്‍ ഒരു പട്ടിണി രാജ്യം കൂടി പിറക്കുന്നു


ആഫ്രിക്കയിലെ ഏറ്റവും വലിയ രാജ്യമായ സുഡാന്‍ രണ്ടായി പിളരുകയാണ്. ജനഹിത പരിശോധന ശനിയാഴ്ച (ജനുവരി 15) അവസാനിച്ചതോടെ ഇനി ഫലപ്രഖ്യാപനത്തിന്റെ നാളുകള്‍. 60 ശതമാനത്തിലേറെ പേര്‍ അനുകൂലമായി വോട്ട് ചെയ്താല്‍ പുതിയ രാഷ്ട്രത്തിന്റെ പ്രഖ്യാപനം ഫെബ്രുവരി 6 ന് ഉണ്ടാകും. വോട്ടിംഗ് ശതമാനം അനുസരിച്ച് ഇത് ഏറെക്കുറെ ഉറപ്പാണെന്നാണ് നിരീക്ഷകരുടെ അഭിപ്രായം. ജൂലൈ 9 ന് പുതിയ രാജ്യം ഒൌദ്യോഗികമായി നിലവില്‍ വരും. 22 വര്‍ഷമായി നടക്കുന്ന അതി രൂക്ഷമായ ആഭ്യന്തര കലാപത്തില്‍ 20 ലക്ഷത്തിലേറെ പേരാണ് കൊല്ലപ്പെട്ടത്. നിരവധി പേര്‍ ബലത്സംഗത്തിന് ഇരയാകുകയും 50 ലക്ഷത്തിലേറെ പേര്‍ അഭയാര്‍ത്ഥികളാവുകയും ചെയ്തു. ഗ്രാമങ്ങളും കൃഷിയിടങ്ങളും അഗ്നിക്കിരയായി. പല വംശങ്ങളും നിശേഷം കൂട്ടക്കുരുതിക്ക് ഇരയായി. മുസ്ളീം ഭൂരിപക്ഷ വടക്കന്‍ സുഡാനിലെ ഭരണകൂടവും ജനങ്ങളും കൃസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ നടത്തിയ നരനായാട്ട് ഇപ്പോള്‍ അന്താരാഷ്ട്ര കോടതിയുടെ വിചാരണയിലാണ്. ദാഫൂറിലെ യുദ്ധകുറ്റത്തിന്റെ പേരില്‍ ഹേഗിലെ കോടതി വിചാരണയില്‍ നിന്ന് രക്ഷപ്പെടാന്‍ അവസരം ഒരുക്കാമെന്ന് സുഡാന്‍ പ്രസിഡന്റ് ഒമര്‍ അല്‍ ബഷീറിന് അന്താരാഷ്ട്ര സമൂഹം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഉപരോധങ്ങള്‍ അവസാനിപ്പിക്കാമെന്നും വായ്പകള്‍ എഴുതിതളളാമെന്നുമുളള വാഗ്ദാനം കൂടിയായപ്പോഴാണ് 2005 ല്‍ സമാധാന ഉടമ്പടി ഒപ്പുവച്ചത്. സാങ്കേതികമായി വിഭജിക്കപ്പെട്ടിട്ടില്ലെങ്കിലും അന്നുമുതല്‍ സുഡാന്റെ വടക്കന്‍ പ്രദേശം ഒമര്‍ ഹസന്‍ അല്‍ ബഷീറും തെക്കന്‍ പ്രദേശം സുഡാന്‍ പീപ്പിള്‍സ് ലിബറേഷന്‍ മൂവ്മെന്റിന്റെ നേതാവ് ജോണ്‍ ഗരാംഗുമാണ് ഭരിക്കുന്നത്.

പുതിയ രാജ്യത്തിന് ഇനിയും പേരായിട്ടില്ല. നൈല്‍ റിപ്പബ്ളിക്ക്, ഇക്വറ്റോറിയ, ജുവാമ, ന്യൂ സുഡാന്‍, സൌത്ത് സുഡാന്‍ എന്നൊക്കെയുളള പേരുകളാണ് നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നത്. മുന്‍കൂട്ടി തന്നെ ദേശീയ ഗാനവും പതാകയും കറന്‍സിയും തയ്യാറാക്കി കഴിഞ്ഞു. വേര്‍പെടുമ്പോള്‍ മൊത്തം വിസ്തൃതിയുടെ മൂന്നില്‍ രണ്ട് ശതമാനം വടക്കന്‍ സുഡാനോടൊപ്പമായിരിക്കുമെങ്കിലും 80 ശതമാനം പെട്രോളിയം ഉല്‍പ്പനങ്ങളും തെക്കന്‍ സുഡാനിലായിരിക്കും. ഇരു സുഡാനുകളുടേയും അതിര്‍ത്തിയിലാണ് എണ്ണ നിക്ഷേപത്താല്‍ സമൃദ്ധമായ അബയീ പ്രദേശം. ഇവിടം ഇപ്പോള്‍ ഹിതപരിശോധനയില്‍ ഉള്‍പ്പെട്ടിട്ടില്ല. പിന്നീട് വോട്ടെടുപ്പ് നടക്കുമെന്നാണ് കരുതപ്പെടുന്നത്. ഇതിനുവേണ്ടി ഇനിയും പോരാട്ടങ്ങള്‍ നടന്നേക്കുമെന്ന ഭീതിയും പരക്കെയുണ്ട്.
മുസ്ളീം ഭൂരിപക്ഷ രാജ്യങ്ങളില്‍ ന്യൂനപക്ഷങ്ങളെ തുടച്ചുനീക്കാന്‍ ശ്രമം നടക്കുന്നുവെന്ന വ്യാപക പ്രചാരണം പാശ്ചാത്യ ലോകത്ത് വ്യാപകമായി നടക്കുന്നുണ്ട്. ഇൌ അവസരം മുതലെടുത്താണ് അമേരിക്കയുള്‍പ്പെടയുളള പാശ്ചാത്യ രാജ്യങ്ങള്‍ എണ്ണ സമ്പന്നമായ തെക്കന്‍ സുഡാനില്‍ ചുവടുറപ്പിക്കുന്നത്. ഇൌജിപ്ത്, ഇറാഖ്, നൈജീരിയ, ഇന്‍ഡോനേഷ്യ, പാകിസ്ഥാന്‍, ഫിലിപ്പീന്‍സ് എന്നിവിടങ്ങളില്‍ കൃസ്ത്യാനികള്‍ക്ക് നേരെയുളള ആക്രമണങ്ങള്‍ ഇവര്‍ പെരുപ്പിച്ച് കാണിക്കുന്നു. സുഡാനിലെ ദാഫൂറിലെ കറുത്ത മുസ്ളീംങ്ങള്‍, ഇറാനിലെ ബഹായികള്‍, ഇറാഖിലേയും ഇറാനിലേയും കുര്‍ദുകള്‍, പാകിസ്ഥാനിലെ സൂഫികള്‍, അഹമ്മദീയര്‍ തുടങ്ങിയവരും ഭൂരിപക്ഷ മുസ്ളീം വിഭാഗത്തില്‍ നിന്നും പീഢനമേല്‍ക്കുന്നതായി പാശ്ചാത്യ മാധ്യമ ലോകം പെരുപ്പിച്ച് കാട്ടുന്നു. ഇൌ പൊതു വികാരമാണ് സുഡാന്റെ വിഭജനത്തിലേക്ക് ഐക്യരാഷ്ട്ര സഭ ഉള്‍പ്പടെയുളള പൊതുവേദികളെ എത്തിച്ചത്. അതേ സമയം അമേരിക്കയുടെയും ഇസ്രയേലിന്റേയും ഒരു പാവഗവണ്‍മെന്റായി തെക്കന്‍ സുഡാന്‍ മാറിയേക്കുമെന്ന ആശങ്ക വ്യാപകമാണ്. ഇൌ രാഷ്ട്രം രൂപം കൊളളുന്നതോടെ തന്ത്രപ്രധാമായ ഒരു സൈനിക താവളം കൂടി ഇവര്‍ക്ക് ലഭിക്കുന്നു. ഒപ്പം എണ്ണ സമ്പത്ത് യഥേഷ്ടം ഉൌറ്റിക്കൊണ്ട് പോകാനും കഴിയും. ഇറാഖിന്റ കഥയില്‍ നിന്നും വ്യത്യസ്തമല്ല സുഡാനും. ഇൌ നീക്കത്തെ അറബ് ലോകവും മുസ്ളീം രാഷ്ട്രങ്ങളും ആശങ്കയോടെയാണ് കാണുന്നത്. മിഡില്‍ ഇൌസ്റ്റിലേയും ആഫ്രിക്കയിലേയും രാഷ്ട്രങ്ങളേയും ചെറുരാഷ്ട്രങ്ങളായി ചിതറിപ്പിക്കുകയും പരസ്പരം പോരടിപ്പിക്കുകയും ചെയ്യുവാന്‍ 'ബാല്‍ക്കനൈസേഷന്‍' എന്ന തന്ത്രം ഫലപ്രദമായി ഇസ്രയേലും അമേരിക്കയും മറ്റും പയറ്റുന്നുണ്ട്. മതത്തിന്റേയും വംശീയതയയുടേയും പേരിലുളള പോരാട്ടങ്ങളാണ് ഇതില്‍ ഉപയോഗിക്കുന്നത്.

ഇൌജിപ്തിലെ കോപ്ടിക്ക് ദേവാലയത്തിന് നേരെ നടന്ന ആക്രണത്തില്‍ 28 പേര്‍ കൊല്ലപ്പെട്ടതോടെ പാശ്ചാത്യ ലോകം അത് ഏറ്റെടുത്തു. വത്തിക്കാന്‍ ഇതിനെതിരെ പ്രതികരിച്ചതും തങ്ങളുടെ പ്രതിനിധിയെ ഇൌജിപ്ത് തിരിച്ചുവിളിച്ചതും അടുത്തിടെയാണ്. ഇൌജിപത്, ലിബിയ, ജോര്‍ദാന്‍ , ലെബനോന്‍ തുടങ്ങിയ രാജ്യങ്ങളൊക്കെ ആശങ്കയോടെയാണ് പുതിയ രാജ്യത്തിന്റെ ഉദയത്തെ കാണുന്നത്.
മതത്തിന്റെ പേരില്‍ രാജ്യം വെട്ടിപിളര്‍ക്കേണ്ടിവന്നതിന്റെ ദോഷങ്ങള്‍ ഏറെ അനുഭവിച്ചവരാണ് നാം ഇന്ത്യാക്കാര്‍. പാകിസ്ഥാനം ബംാദേശും രൂപം കൊളളുന്നതിനും മുമ്പും പിമ്പും ഉണ്ടായ പോരാട്ടങ്ങള്‍ ഇപ്പോഴും തുടരുന്നു. കാശ്മീര്‍ ഉള്‍പ്പടെയുളള പ്രദേശങ്ങള്‍ ഏത് സമയവും പൊട്ടിത്തെറിക്കാവുന്ന ടൈംബോംബായി നില കൊളളുന്നു. ഇതിന്റെയൊക്കെ ഒരു തനിയാവര്‍ത്തനമാകും സുഡാനിലും സംഭവിക്കുക. ലോകത്തിലെ ഏറ്റവും കൂടുതല്‍ യുദ്ധങ്ങളും പോരാട്ടങ്ങളും മരണവും നടന്നത് മതത്തിന്റെ പേരിലുളള കലഹങ്ങളിലാണ്. അത് ഇപ്പോഴും തുടരുന്നു. പട്ടിണിയില്‍ നിന്നും പട്ടിണിയിലേക്ക് നീങ്ങുമ്പോഴും മതത്തിന്റെ പേരില്‍ സ്വയം ശവക്കുഴി തോണ്ടുന്നവര്‍ ഇനിയും സ്വയം തിരിച്ചറിഞ്ഞിട്ടില്ല. വിഭജിച്ച് ഭരിക്കുക എന്ന നിയോ കൊളോണിയസ്റ്റ് തന്ത്രം വിജയിക്കുകയും പുതിയ രാഷ്ട്രത്തിന്റെ ഉദയത്തില്‍ ആഘോഷിക്കുകയുമാണ് പാശ്ചാത്യ ലോകമിപ്പോള്‍.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ