Pages

2011 ജനുവരി 30, ഞായറാഴ്‌ച

ടുണീഷ്യക്ക് പിന്നാലെ ഇൌജിപ്തും

മിഡില്‍ഇൌസ്റ്റില്‍ നിരവധി രാജ്യങ്ങളിലെ രാഷ്ട്രീയം കലങ്ങിമറിയുകയാണ്. അധികാരത്തിന്റെ കോട്ടകൊത്തളങ്ങള്‍ പലതും വിറച്ചുതുടങ്ങി. ചിലത് തകര്‍ന്നുവീണു. മറ്റ് ചിലത് ഏത് നിമിഷവും തകരാവുന്ന സ്ഥിതിയിലാണ്. ടുണീഷ്യക്ക് പിന്നാലെ ഇൌജിപ്തും വന്‍ ജനകീയ പ്രക്ഷോഭത്തിന്റെ തീച്ചൂളയിലാണ്. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളോ പ്രതിപക്ഷങ്ങളോ അല്ല ഇൌ പ്രക്ഷോഭങ്ങളെ നയിക്കുന്നതെന്നതാണ് കൌതുകകരം. എല്ലാ അര്‍ത്ഥത്തിലും ഭരണകൂടത്തെ തകര്‍ത്തെറിയാന്‍ ജനങ്ങള്‍ തെരുവിലിറങ്ങുന്ന കാഴ്ചയാണ്് ടുണീഷ്യയിലും ഇൌജിപ്തിലും കണ്ടത്. അള്‍ജീരിയ, മൊറോക്കൊ, യെമന്‍, ജോര്‍ദാന്‍, സുഡാന്‍ തുടങ്ങിയ രാജ്യങ്ങളിലെ ജനങ്ങളും പ്രക്ഷോഭത്തിന്റെ പാതയിലേക്ക് ഇറങ്ങിതുടങ്ങി. ജനങ്ങളെ മറന്ന നേതൃത്വങ്ങള്‍ പലതും ഭയന്ന് വിറച്ച അവസ്ഥയിലാണ്. തെരുവില്‍ പഴക്കച്ചവടം ചെയ്തിരുന്ന അഭ്യസ്ഥവിദ്യനായ തൊഴില്‍ രഹിതന്‍ മുഹമ്മദ് ബുവാസിസിയുടെ കച്ചവട സാധനങ്ങള്‍ അധികൃതര്‍ പിടിച്ചെടുത്തതിനെ തുടര്‍ന്ന് അയാള്‍ സര്‍ക്കാര്‍ സ്ഥാപനത്തിന് മുന്നില്‍ സ്വയം തീകൊളുത്തി അഗ്നിക്കിരയായി. ടുണീഷ്യയിലെ ഭരണമാറ്റത്തിന് അഗ്നിജ്വാലയായത് ഇൌ ആത്മഹത്യയാണ്. തുടര്‍ന്ന് നടന്ന ജനകീയ പ്രക്ഷോഭത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു. ഒടുവില്‍ 23 വര്‍ഷം രാജ്യം ഭരിച്ച സൈനുല്‍ അബ്ദീന്‍ ബന്‍ അലിയും പരിവാരങ്ങളും രാജ്യം വിട്ടോടി. താല്‍ക്കാലിക അധികാരമേറ്റ പ്രധാനമന്ത്രി മുഹമ്മദ് ഗനൂച്ചിയുടെ നേതൃത്വത്തിലുളള ഭരണകൂടം സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ ഏറെ പണിപ്പെടുകയാണ്. മുന്‍ പ്രസിഡന്റിന്റെ ബന്ധുക്കളും ഉറ്റവരില്‍ പലരും അറസ്റ്റിലായി. 40 ശതമാനത്തോളം തൊഴില്‍ രഹിതരുളള ഇൌ രാജ്യത്ത് ഒരു പകരം സംവിധാനം ഇനിയും ഉയര്‍ന്ന് വന്നിട്ടില്ല. നിലവിലുണ്ടായിരുന്ന അധികാരികളെ മടുത്ത ജനം അവരെ കുടഞ്ഞ് കളയുകയാണ് ചെയ്തത്. രാഷ്ട്രീയ സ്വാതന്ത്യ്രവും വനിതകള്‍ക്കുളള സ്വാതന്ത്യ്രവും നിഷേധിക്കപ്പെട്ട ഇൌ രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണിപ്പോള്‍. ഇതിനെ തരണം ചെയ്യാന്‍ ഒരു രാഷ്ട്രീയ ബദലോ ശക്തമായ നേതൃത്വമോ ഉയര്‍ന്ന് വന്നിട്ടില്ല എന്നതാണ് ടുണീഷ്യ നേരിടുന്ന രാഷ്ട്രീയ പ്രതിസന്ധി. ടുണീഷ്യയിലെ മുഹമ്മദിന്റെ ആത്മഹത്യയെ പിന്തുടര്‍ന്ന് മിഡില്‍ഇൌസ്റ്റിലും ആഫ്രിക്കയിലുമായി പത്തോളം പേര്‍ ഭരണകൂടങ്ങള്‍ക്കെതിരെ കലാപം പ്രഖ്യാപിച്ച് സ്വയം എരിഞ്ഞടങ്ങുകയുണ്ടായി. ഇൌജിപ്തിലെ സ്ഥിതിയും ഭിന്നമല്ല. തൊഴിലില്ലായ്മയും വിലക്കയറ്റവും കൊണ്ട് പൊറുതിമുട്ടിയ ജനങ്ങള്‍ 30 വര്‍ഷമായി രാജ്യം ഭരിക്കുന്ന പ്രസിഡന്റ് ഹോസ്നി മുബാറക്കിനെതിരെ തെരുവിലിറങ്ങുകയായിരുന്നു. രാജ്യത്തെ പ്രധാന പ്രതിപക്ഷമായ മുസ്ളീം ബ്രദര്‍ഹുഡിനോ ജനാധിപത്യ പ്രക്ഷോഭങ്ങളുടെ ഭാഗമാകാന്‍ എത്തിയ രാജ്യാന്തര ആണവോര്‍ജ ഏജന്‍സി മുന്‍ അധ്യക്ഷന്‍ മുഹമ്മദ് എല്‍ ബര്‍ദോയിക്കോ ഇൌ പ്രക്ഷോഭത്തില്‍ കാര്യമായ പങ്കൊന്നുമില്ല. അതേ സമയം ജനങ്ങള്‍ ഏറ്റെടുത്ത ഇൌ പ്രക്ഷോഭത്തെ തുടര്‍ന്ന് അധികാരമാറ്റം സംഭവിച്ചാല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കാകും അതിന്റെ ഗുണം. ഇൌ കലാപത്തില്‍ മാത്രം കൊല്ലപ്പെട്ടവരുടെ എണ്ണം നൂറ് കവിഞ്ഞു. നഗരങ്ങളിലും ചെറുപട്ടങ്ങളിലും ജീവിക്കുന്നവരും ഇടത്തരക്കാരുമാണ് ഇൌ ജനകീയ പോരാട്ടത്തിന് മുന്‍കൈ എടുക്കുന്നത്. വിദ്യാസമ്പന്നരായ ഇവര്‍ ഇന്റര്‍നെറ്റിലൂടെയും ട്വിറ്റര്‍, ഫെയ്സ്ബുക്ക് തുടങ്ങിയ സോഷ്യല്‍നെറ്റ്വര്‍ക്കിംഗ് സൈറ്റുകളിലൂടെയും എസ്.എം.എസുകളിലൂടേയും ഭരണകൂടത്തിനെതിരെ പ്രചാരണം ശക്തമാക്കി. സാങ്കേതിക വിദ്യയുടെ പ്രയോജനം എത്രഫലപ്രദമായി ഭരണകൂടത്തിനെതിരെ തിരിക്കാനാകും എന്നതിന്റെ ഒരു ഉദാഹരണം കൂടിയാണിത്. വാര്‍ത്താവിനിമയ ബന്ധങ്ങള്‍ നിരോധിക്കുകയും അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും പട്ടാളം തെരുവിലിറങ്ങുകയും ചെയ്തിട്ടും കര്‍ഫ്യൂ ലംഘിച്ച് സ്ത്രീകളും ചെറുപ്പക്കാരും അടങ്ങുന്ന പതിനായിരങ്ങളാണ് ജനകീയ പ്രക്ഷോഭത്തില്‍ അണി ചേരുന്നത്. പ്രസിഡന്റ് ഹോസ്നി മുബാറക്ക് ഇൌജിപ്ഷ്യന്‍ സര്‍ക്കാരിനെ പിരിച്ചുവിട്ടെങ്കിലും ജനങ്ങള്‍ തൃപ്തരല്ല. മുബാറക്ക് തന്നെ സ്ഥാനമൊഴിയണമെന്നാണ് ഇവരുടെ ആവശ്യം. തൊഴില്‍രഹിതരായ ചെറുപ്പക്കാരുടെ എണ്ണം ദിനം പ്രതി കൂടുകയാണ്. വിലക്കയറ്റം സാധാരണക്കാരെ അടിമുടി ബാധിച്ചു കഴിഞ്ഞു. നാളുകള്‍ക്ക് മുമ്പ് കെയ്റോ സന്ദര്‍ശിച്ചപ്പോള്‍ അഭ്യസ്ഥവിദ്യരായ ചെറുപ്പക്കാരുടെ രോഷം നേരിട്ട് കാണാന്‍ ഇൌ ലേഖകന് കഴിഞ്ഞു. കെയ്റോയിലെ തെരുവുകളില്‍ നടന്ന ഒറ്റപ്പെട്ട ചെറിയ പ്രകടനങ്ങള്‍ പോലീസ് അടിച്ചമര്‍ത്തുന്നത് കാണാമായിരുന്നു. എന്‍ജിനീയറിംഗ് ബിരുദധാരിയായിരുന്ന ആത്തിഫ് എന്ന ചെറുപ്പക്കാരനായിരുന്നു പിരമിഡിലേക്കുളള യാത്രയില്‍ ഞങ്ങള്‍ സഞ്ചരിച്ചിരുന്ന കാര്‍ ഒാടിച്ചിരുന്നത്. അഴിമതിയും കെടുകാര്യസ്ഥതയും കൊടികുത്തിവാഴുന്ന ഭരണകൂടത്തിനെതിരെയുളള രോഷം ആ ചെറുപ്പക്കാരനില്‍ നിറഞ്ഞ് നിന്നിരുന്നു. ഹോട്ടലിലും കടകളിലും തെരുവോരത്തുമൊക്കെ പരിചയപ്പെട്ട ചെറുപ്പക്കാര്‍ കടുത്ത ദാരിദ്യ്രത്തിലായിരുന്നു. അവരുടെ വാക്കുകളില്‍ മുബാറക്കിന്റെ ഏകാധിപത്യത്തിനെതിരെയുളള രോഷം തുളുമ്പി. ടൂറിസ്റ്റുകള്‍ ഏതെങ്കിലുമൊരു സ്ഥലത്തേക്കുളള വഴി ചോദിച്ചാല്‍ പോലും അത് പറഞ്ഞുതന്ന ശേഷം ടിപ്പ് എന്ന് ഒാമനപ്പേരിട്ടിരിക്കുന്ന ഭിക്ഷ ചോദിക്കാന്‍ ഇവര്‍ക്ക് മടിയില്ലാതായിരിക്കുന്നു. ഹോട്ടലിന്റെ കതക് തുറന്ന് തരുന്നവന്‍ ഉള്‍പ്പടെ ഏവരും ഇത്തരം ടിപ്പുകളിലാണ് ജീവിതം തളളിനീക്കുന്നത്. അതേ സമയം ധനികരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയുമാണ്. ഇവര്‍ തമ്മിലുളള അന്തരം വളരെ വലുതാണ് താനും. ഭരണകൂടത്തോടുളള വിശ്വാസം നഷ്ടപ്പെട്ട ജനങ്ങള്‍ തെരുവിലിറങ്ങുക തന്നെ ചെയ്യുമെന്നുളളതിന് ഒരു ഉദാഹരണം കൂടിയാണിത്. അതിന് രാഷ്ടീയ പാര്‍ട്ടികളുടെ പിന്‍ബലം പോലും വേണ്ട. ഇന്ത്യ ഉള്‍പ്പെടുന്ന രാജ്യങ്ങള്‍ക്കും ഇതൊരു പാഠമാണ്. ജനങ്ങളെ മറക്കുന്ന ഭരണാധികാരികളും അഴിമതിയില്‍ മുങ്ങി നില്‍ക്കുന്ന സര്‍ക്കാരുകളും തകര്‍ന്ന് വീഴാന്‍ മുഹമ്മദിന്റെ ആത്മാഹുതി പോലെ ഒരു തീപ്പന്തം മതി.

2011 ജനുവരി 13, വ്യാഴാഴ്‌ച

മതത്തിന്റെ പേരില്‍ ഒരു പട്ടിണി രാജ്യം കൂടി പിറക്കുന്നു


ആഫ്രിക്കയിലെ ഏറ്റവും വലിയ രാജ്യമായ സുഡാന്‍ രണ്ടായി പിളരുകയാണ്. ജനഹിത പരിശോധന ശനിയാഴ്ച (ജനുവരി 15) അവസാനിച്ചതോടെ ഇനി ഫലപ്രഖ്യാപനത്തിന്റെ നാളുകള്‍. 60 ശതമാനത്തിലേറെ പേര്‍ അനുകൂലമായി വോട്ട് ചെയ്താല്‍ പുതിയ രാഷ്ട്രത്തിന്റെ പ്രഖ്യാപനം ഫെബ്രുവരി 6 ന് ഉണ്ടാകും. വോട്ടിംഗ് ശതമാനം അനുസരിച്ച് ഇത് ഏറെക്കുറെ ഉറപ്പാണെന്നാണ് നിരീക്ഷകരുടെ അഭിപ്രായം. ജൂലൈ 9 ന് പുതിയ രാജ്യം ഒൌദ്യോഗികമായി നിലവില്‍ വരും. 22 വര്‍ഷമായി നടക്കുന്ന അതി രൂക്ഷമായ ആഭ്യന്തര കലാപത്തില്‍ 20 ലക്ഷത്തിലേറെ പേരാണ് കൊല്ലപ്പെട്ടത്. നിരവധി പേര്‍ ബലത്സംഗത്തിന് ഇരയാകുകയും 50 ലക്ഷത്തിലേറെ പേര്‍ അഭയാര്‍ത്ഥികളാവുകയും ചെയ്തു. ഗ്രാമങ്ങളും കൃഷിയിടങ്ങളും അഗ്നിക്കിരയായി. പല വംശങ്ങളും നിശേഷം കൂട്ടക്കുരുതിക്ക് ഇരയായി. മുസ്ളീം ഭൂരിപക്ഷ വടക്കന്‍ സുഡാനിലെ ഭരണകൂടവും ജനങ്ങളും കൃസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ നടത്തിയ നരനായാട്ട് ഇപ്പോള്‍ അന്താരാഷ്ട്ര കോടതിയുടെ വിചാരണയിലാണ്. ദാഫൂറിലെ യുദ്ധകുറ്റത്തിന്റെ പേരില്‍ ഹേഗിലെ കോടതി വിചാരണയില്‍ നിന്ന് രക്ഷപ്പെടാന്‍ അവസരം ഒരുക്കാമെന്ന് സുഡാന്‍ പ്രസിഡന്റ് ഒമര്‍ അല്‍ ബഷീറിന് അന്താരാഷ്ട്ര സമൂഹം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഉപരോധങ്ങള്‍ അവസാനിപ്പിക്കാമെന്നും വായ്പകള്‍ എഴുതിതളളാമെന്നുമുളള വാഗ്ദാനം കൂടിയായപ്പോഴാണ് 2005 ല്‍ സമാധാന ഉടമ്പടി ഒപ്പുവച്ചത്. സാങ്കേതികമായി വിഭജിക്കപ്പെട്ടിട്ടില്ലെങ്കിലും അന്നുമുതല്‍ സുഡാന്റെ വടക്കന്‍ പ്രദേശം ഒമര്‍ ഹസന്‍ അല്‍ ബഷീറും തെക്കന്‍ പ്രദേശം സുഡാന്‍ പീപ്പിള്‍സ് ലിബറേഷന്‍ മൂവ്മെന്റിന്റെ നേതാവ് ജോണ്‍ ഗരാംഗുമാണ് ഭരിക്കുന്നത്.

പുതിയ രാജ്യത്തിന് ഇനിയും പേരായിട്ടില്ല. നൈല്‍ റിപ്പബ്ളിക്ക്, ഇക്വറ്റോറിയ, ജുവാമ, ന്യൂ സുഡാന്‍, സൌത്ത് സുഡാന്‍ എന്നൊക്കെയുളള പേരുകളാണ് നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നത്. മുന്‍കൂട്ടി തന്നെ ദേശീയ ഗാനവും പതാകയും കറന്‍സിയും തയ്യാറാക്കി കഴിഞ്ഞു. വേര്‍പെടുമ്പോള്‍ മൊത്തം വിസ്തൃതിയുടെ മൂന്നില്‍ രണ്ട് ശതമാനം വടക്കന്‍ സുഡാനോടൊപ്പമായിരിക്കുമെങ്കിലും 80 ശതമാനം പെട്രോളിയം ഉല്‍പ്പനങ്ങളും തെക്കന്‍ സുഡാനിലായിരിക്കും. ഇരു സുഡാനുകളുടേയും അതിര്‍ത്തിയിലാണ് എണ്ണ നിക്ഷേപത്താല്‍ സമൃദ്ധമായ അബയീ പ്രദേശം. ഇവിടം ഇപ്പോള്‍ ഹിതപരിശോധനയില്‍ ഉള്‍പ്പെട്ടിട്ടില്ല. പിന്നീട് വോട്ടെടുപ്പ് നടക്കുമെന്നാണ് കരുതപ്പെടുന്നത്. ഇതിനുവേണ്ടി ഇനിയും പോരാട്ടങ്ങള്‍ നടന്നേക്കുമെന്ന ഭീതിയും പരക്കെയുണ്ട്.
മുസ്ളീം ഭൂരിപക്ഷ രാജ്യങ്ങളില്‍ ന്യൂനപക്ഷങ്ങളെ തുടച്ചുനീക്കാന്‍ ശ്രമം നടക്കുന്നുവെന്ന വ്യാപക പ്രചാരണം പാശ്ചാത്യ ലോകത്ത് വ്യാപകമായി നടക്കുന്നുണ്ട്. ഇൌ അവസരം മുതലെടുത്താണ് അമേരിക്കയുള്‍പ്പെടയുളള പാശ്ചാത്യ രാജ്യങ്ങള്‍ എണ്ണ സമ്പന്നമായ തെക്കന്‍ സുഡാനില്‍ ചുവടുറപ്പിക്കുന്നത്. ഇൌജിപ്ത്, ഇറാഖ്, നൈജീരിയ, ഇന്‍ഡോനേഷ്യ, പാകിസ്ഥാന്‍, ഫിലിപ്പീന്‍സ് എന്നിവിടങ്ങളില്‍ കൃസ്ത്യാനികള്‍ക്ക് നേരെയുളള ആക്രമണങ്ങള്‍ ഇവര്‍ പെരുപ്പിച്ച് കാണിക്കുന്നു. സുഡാനിലെ ദാഫൂറിലെ കറുത്ത മുസ്ളീംങ്ങള്‍, ഇറാനിലെ ബഹായികള്‍, ഇറാഖിലേയും ഇറാനിലേയും കുര്‍ദുകള്‍, പാകിസ്ഥാനിലെ സൂഫികള്‍, അഹമ്മദീയര്‍ തുടങ്ങിയവരും ഭൂരിപക്ഷ മുസ്ളീം വിഭാഗത്തില്‍ നിന്നും പീഢനമേല്‍ക്കുന്നതായി പാശ്ചാത്യ മാധ്യമ ലോകം പെരുപ്പിച്ച് കാട്ടുന്നു. ഇൌ പൊതു വികാരമാണ് സുഡാന്റെ വിഭജനത്തിലേക്ക് ഐക്യരാഷ്ട്ര സഭ ഉള്‍പ്പടെയുളള പൊതുവേദികളെ എത്തിച്ചത്. അതേ സമയം അമേരിക്കയുടെയും ഇസ്രയേലിന്റേയും ഒരു പാവഗവണ്‍മെന്റായി തെക്കന്‍ സുഡാന്‍ മാറിയേക്കുമെന്ന ആശങ്ക വ്യാപകമാണ്. ഇൌ രാഷ്ട്രം രൂപം കൊളളുന്നതോടെ തന്ത്രപ്രധാമായ ഒരു സൈനിക താവളം കൂടി ഇവര്‍ക്ക് ലഭിക്കുന്നു. ഒപ്പം എണ്ണ സമ്പത്ത് യഥേഷ്ടം ഉൌറ്റിക്കൊണ്ട് പോകാനും കഴിയും. ഇറാഖിന്റ കഥയില്‍ നിന്നും വ്യത്യസ്തമല്ല സുഡാനും. ഇൌ നീക്കത്തെ അറബ് ലോകവും മുസ്ളീം രാഷ്ട്രങ്ങളും ആശങ്കയോടെയാണ് കാണുന്നത്. മിഡില്‍ ഇൌസ്റ്റിലേയും ആഫ്രിക്കയിലേയും രാഷ്ട്രങ്ങളേയും ചെറുരാഷ്ട്രങ്ങളായി ചിതറിപ്പിക്കുകയും പരസ്പരം പോരടിപ്പിക്കുകയും ചെയ്യുവാന്‍ 'ബാല്‍ക്കനൈസേഷന്‍' എന്ന തന്ത്രം ഫലപ്രദമായി ഇസ്രയേലും അമേരിക്കയും മറ്റും പയറ്റുന്നുണ്ട്. മതത്തിന്റേയും വംശീയതയയുടേയും പേരിലുളള പോരാട്ടങ്ങളാണ് ഇതില്‍ ഉപയോഗിക്കുന്നത്.

ഇൌജിപ്തിലെ കോപ്ടിക്ക് ദേവാലയത്തിന് നേരെ നടന്ന ആക്രണത്തില്‍ 28 പേര്‍ കൊല്ലപ്പെട്ടതോടെ പാശ്ചാത്യ ലോകം അത് ഏറ്റെടുത്തു. വത്തിക്കാന്‍ ഇതിനെതിരെ പ്രതികരിച്ചതും തങ്ങളുടെ പ്രതിനിധിയെ ഇൌജിപ്ത് തിരിച്ചുവിളിച്ചതും അടുത്തിടെയാണ്. ഇൌജിപത്, ലിബിയ, ജോര്‍ദാന്‍ , ലെബനോന്‍ തുടങ്ങിയ രാജ്യങ്ങളൊക്കെ ആശങ്കയോടെയാണ് പുതിയ രാജ്യത്തിന്റെ ഉദയത്തെ കാണുന്നത്.
മതത്തിന്റെ പേരില്‍ രാജ്യം വെട്ടിപിളര്‍ക്കേണ്ടിവന്നതിന്റെ ദോഷങ്ങള്‍ ഏറെ അനുഭവിച്ചവരാണ് നാം ഇന്ത്യാക്കാര്‍. പാകിസ്ഥാനം ബംാദേശും രൂപം കൊളളുന്നതിനും മുമ്പും പിമ്പും ഉണ്ടായ പോരാട്ടങ്ങള്‍ ഇപ്പോഴും തുടരുന്നു. കാശ്മീര്‍ ഉള്‍പ്പടെയുളള പ്രദേശങ്ങള്‍ ഏത് സമയവും പൊട്ടിത്തെറിക്കാവുന്ന ടൈംബോംബായി നില കൊളളുന്നു. ഇതിന്റെയൊക്കെ ഒരു തനിയാവര്‍ത്തനമാകും സുഡാനിലും സംഭവിക്കുക. ലോകത്തിലെ ഏറ്റവും കൂടുതല്‍ യുദ്ധങ്ങളും പോരാട്ടങ്ങളും മരണവും നടന്നത് മതത്തിന്റെ പേരിലുളള കലഹങ്ങളിലാണ്. അത് ഇപ്പോഴും തുടരുന്നു. പട്ടിണിയില്‍ നിന്നും പട്ടിണിയിലേക്ക് നീങ്ങുമ്പോഴും മതത്തിന്റെ പേരില്‍ സ്വയം ശവക്കുഴി തോണ്ടുന്നവര്‍ ഇനിയും സ്വയം തിരിച്ചറിഞ്ഞിട്ടില്ല. വിഭജിച്ച് ഭരിക്കുക എന്ന നിയോ കൊളോണിയസ്റ്റ് തന്ത്രം വിജയിക്കുകയും പുതിയ രാഷ്ട്രത്തിന്റെ ഉദയത്തില്‍ ആഘോഷിക്കുകയുമാണ് പാശ്ചാത്യ ലോകമിപ്പോള്‍.