Pages

2012 ഓഗസ്റ്റ് 10, വെള്ളിയാഴ്‌ച

വയനാട് വിയര്‍ക്കുകയാണ്

മനുഷ്യന്‍ പ്രകൃതിയാണ്. പ്രകൃതി മനുഷ്യനും. തത്വമസിയുടെ പരമമായ പൊരുള്‍. മലകയറി പടികളും കയറി ശബരീശ സന്നിധിയില്‍ എത്തുമ്പോള്‍ 'അതുനീതന്നെ'യാണെന്ന് അറിയുന്നു. ഇതുതന്നെയാണ് വയനാടന്‍ മലനിരകളിലേക്കുളള കയറ്റത്തിലും തിരിച്ചറിയുക. പ്രകൃതിയിലെ കോടാനുകോടി ജീവജാലങ്ങളില്‍ ഒന്നുമാത്രമാണ് നിസാരനായ ഇൌ നാഗരീകന്‍. ഒാരോ തവണ പ്രകൃതിയില്‍ നിന്ന്  കുതറി മാറാന്‍ ശ്രമിക്കുമ്പോഴും നാം പരാജിതരാകുന്നു. അമ്മയുടെ മടിത്തട്ടിലേക്ക് തിരിച്ചെത്തുന്ന മുടിയരായ പുത്രരാണ് നാം ഒാരോരുത്തരും. 

കൊഴിഞ്ഞ ഇല വൃക്ഷത്തിലേക്ക് മടങ്ങുന്നത് സങ്കല്‍പ്പിച്ച് നോക്കു, അതുമല്ലെങ്കില്‍ കരയില്‍ പിടയുന്ന മത്സ്യം വെളളത്തിലേക്ക് മടങ്ങുന്നത്. അത്തരമൊരു മടക്കമാണ് ഒാരോ യാത്രയും. നാം നമ്മെ തന്നെ തിരയുകയാണിവിടെ. അസ്ഥിത്വം തേടിയുളള യാത്രയില്‍ സ്വത്വത്തെ തിരിച്ചറിയുവാനുളള അന്വേഷണം. 'അതുനീതന്നെ'യാകുന്നുവെന്ന തിരിച്ചറിവ് നഷ്ടപ്പെട്ട നാം കസ്തൂരി ഉളളില്‍ ഒളിപ്പിച്ച് സുഗന്ധം തേടുന്ന കസ്തൂരിമാനിന്റെ അവസ്ഥയിലാണ്. തനിക്ക് പ്രകൃതി വരദാനമായി നല്‍കിയതെല്ലാം നശിപ്പിച്ച്, കുലം മുടിച്ച അശ്വത്ഥാത്മാവിനെപ്പോലെ അശാന്തരായി നാം എവിടെയെല്ലാമോ അലയുന്നു. ഒടുവില്‍ പിന്നെയും തിരിച്ച് മുറിവാര്‍ന്ന് നില്‍ക്കുന്ന പ്രകൃതിയുടെ മടിത്തട്ടിലേക്ക്.






അടിവാരത്തുനിന്ന് വയനാടന്‍ ചുരത്തിലെ ഒമ്പത് ഹെയര്‍പിന്‍ വളവുകളില്‍ ഒാരോന്നിലും നാഗരികതയുടെ മേലാപ്പുകള്‍ ഒാരോന്നായി ഉപേക്ഷിക്കുക. വാനപ്രസ്ഥത്തില്‍ പാണ്ഡവര്‍ ചെയ്തതുപോലെ എല്ലാം ഉപേക്ഷിച്ച് നിര്‍മലരായി മലമുകളില്‍ എത്താന്‍ കഴിഞ്ഞെന്ന് വരില്ല. എങ്കിലും നാഗരികതയുടെ മൂടുപടം വലിച്ചെറിയാന്‍ കുറച്ചെങ്കിലുമായാല്‍ കോടമഞ്ഞിന്റെ ഒരു നനത്ത വെളള കമ്പളം പ്രകൃതി നമുക്ക് സമ്മാനിക്കും. കുളിരുളള ഒരു പുതപ്പ്...

നഗരത്തിലെ വിഷം തുപ്പുന്ന മാലിന്യത്തിന് തീക്കാറ്റിന് പകരം വയ്ക്കാനായി ജീവവായു നിറച്ച തണുത്ത കാറ്റ് ചുരം ഇറങ്ങിവരുന്നു. വാഹനത്തിന്റെ ാസുകള്‍ താഴ്ത്തുക. ശ്വാസകോശം നിറയെ ആവോളം ഇൌ ജീവവായു ശ്വസിക്കുക. ഇടത്താവളങ്ങളില്‍ വാഹനം ഒതുക്കാം. തേന്‍ നെല്ലിക്കയുടെ (തേനിലിട്ട നെല്ലിക്ക) രുചി നുകരാം. അല്ലെങ്കില്‍ ഉപ്പിലിട്ട മാങ്ങയോ കൈതച്ചക്കയോ നെല്ലിക്കയോ രുചിക്കാം.
 

ഫാസ്റ്റ് ഫുഡുകളുടെ മടുപ്പിക്കുന്ന രുചിയില്‍ നിന്ന് ആദിമരുചികളിലേക്ക് തിരിച്ച് പോകാം. സ്വാഗതമോതാന്‍ വാനരസംഘങ്ങള്‍ വഴിയരികില്‍ കാത്തിരിപ്പുണ്ട്. ഒരു അല്ലലുമില്ലാത്ത അവയുടെ ചലനങ്ങള്‍ നാഗരീകന് പാഠമായേക്കും. എന്തൊക്കെയോ വെട്ടിപിടിക്കാനായി നെട്ടോട്ടമോടുകയും ഒടുവില്‍ തളര്‍ന്ന് വീഴുകയും ചെയ്യുന്നവര്‍ തിരിച്ചറിയേണ്ടതാണ് മനുഷ്യനല്ലാത്ത ഒാരോ ജീവജാലങ്ങളുടേയും ജീവിതം. ആകാശത്തിലെ പറവകള്‍ മാത്രമല്ല മനുഷ്യനല്ലാതെ മറ്റ് ജീവജാലങ്ങള്‍ ഒന്നും വിതയ്ക്കുന്നുമില്ല, കൊയ്യുന്നുമില്ല. കളപ്പുരയില്‍ കൂട്ടിവയ്ക്കുന്ന ഏതാനും ജീവജാലങ്ങളാട്ടെ അത് ക്ഷാമകാലത്തേക്ക് മാത്രം.

വയനാടിന്റെ വന്യമായ കാലവര്‍ഷം ആസ്വദിക്കാന്‍ എത്തിയ സഞ്ചാരികള്‍ ഇത്തവണ നിരാശപ്പെടുന്നു.  വയനാട് വിയര്‍ക്കുകയാണ്. പെരുമഴക്കാലത്ത് മഴയില്‍ അലിഞ്ഞിറങ്ങാന്‍ കൊതിച്ച് എത്തുന്ന സഞ്ചാരിയെ കാത്തിരിക്കുന്നത് ചന്നംപിന്നം മഴമാത്രം. പെരുമഴക്ക് പകരം നൂല്‍മഴ. ഇടയ്ക്ക് എപ്പഴോ നഷ്ടപ്രതാപം കാണിക്കാനെന്നോണം ഒരു ശക്തമായ മഴ. മിനിട്ടുകള്‍ക്കുളളില്‍ അത് അവസാനിക്കും.
'പ്രകൃതി മാറുകയാണ്. കഴിഞ്ഞ 45 വര്‍ഷമായി ഞങ്ങള്‍ ഇവിടെ കുടിയേറിയിട്ട്. ഇത്രയും മഴ കുറവായ ഒരു കാലം ഉണ്ടായിട്ടില്ല'. കാപ്പി കര്‍ഷകനായ അമ്പലവയല്‍ സ്വദേശി മത്തായി പറയുന്നു. 'ഞങ്ങള്‍ ഇവിടെ കുടിയേറിയപ്പോള്‍ ഏക്കറിന് ആയിരം രൂപയില്‍ താഴെയായിരുന്നു ഭൂമിക്ക് വില. ഇന്നത് 45 ലക്ഷം രൂപ'. അദ്ദേഹം പറഞ്ഞു.

അതെ വയനാട് അതിവേഗം നഗരമായി മാറുകയാണ്. മികച്ച റോഡുകള്‍, അസംഖ്യം റിസോര്‍ട്ടുകള്‍, വന്‍കെട്ടിടങ്ങള്‍, അഞ്ചും പത്തും സെന്റ്ുകളില്‍ നഗരത്തിലെ പോലെ വീടുകള്‍... ഇങ്ങനെ പോകുന്നു വയനാടന്‍ പട്ടണവിശേഷങ്ങള്‍. കേരളത്തിലെ മറ്റ് പട്ടണങ്ങളേക്കാള്‍ മുന്നില്‍ നില്‍ക്കുന്ന ചെറുപട്ടണങ്ങളാണ് കല്‍പ്പറ്റ, സുല്‍ത്താന്‍ബത്തേരി, വൈത്തിരി, മേപ്പാടി, മാനന്തവാടി തുടങ്ങിയവ. ഇങ്ങനെ ചെറുപട്ടണങ്ങള്‍ വളര്‍ന്ന് കാട്ടിലേക്ക് മേട്ടിലേക്കും ഗ്രാമങ്ങളിലേക്കും ഇറങ്ങി ചെല്ലുന്നു.
 
 പ്രകൃതി ഇഞ്ചിഞ്ചായി നശിച്ചുകൊണ്ടിരിക്കുന്നു. കാലാവസ്ഥ ഭേദമെന്യേ ടൂറിസ്റ്റുകളുടെ പ്രവാഹമാണിവിടേക്ക്. ടൂറിസ്റ്റുകള്‍ക്കായി നിരവധി സാധനങ്ങള്‍ ഒരുക്കി സ്വകാര്യ കച്ചവട സ്ഥാപനങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും കാത്തിരിക്കുന്നു. മിക്കവയും ഗാന്ധിജിയുടെ പേരില്‍. ഗാന്ധി ഗ്രാമം പോലുളള സര്‍ക്കാര്‍ സ്ഥാപനമാണെന്ന് തെറ്റിധരിപ്പിക്കാനാണത്രെ ഗാന്ധിജിയുടെ പേരില്‍ തന്നെ  സ്വകാര്യ സ്ഥാപനങ്ങളും തുറന്നിരിക്കുന്നത്. കാട്ടുതേന്‍, ചെറുതേന്‍, പുല്‍തൈലം, ചന്ദനതൈലം, രാമച്ചം, കാട്ടുമഞ്ഞള്‍, മുളയരി, തേന്‍ നെല്ലിക്ക, കാട്ടുനെല്ലിക്കയും മുളം കൂമ്പും  ഉപ്പിലിട്ടത് തുടങ്ങി ഒട്ടനവധി ഉല്‍പ്പന്നങ്ങള്‍ നിരന്നിരിക്കുന്നു. കാപ്പിവേരില്‍ തീര്‍ത്ത കരകൌശല വസ്തുക്കളും തടിയില്‍ തീര്‍ത്ത ആഭരണങ്ങളും മുളയിലും പുല്ലിലും തീര്‍ത്ത ബാഗുകളും സുലഭം.  പക്ഷെ ഇതില്‍ 90 ശതമാനവും വയനാടന്‍ വിഭവങ്ങള്‍ അല്ല എന്നതാണ് സത്യം. മൈസൂരില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നുമൊക്കെ കേരളത്തിലേക്ക് വനവിഭവങ്ങള്‍ വരുന്ന കാലമാണിത്. നമ്മുടെ നാടന്‍ വിഭവങ്ങള്‍ വളരെ കുറച്ച് മാത്രമേ ഇപ്പോള്‍ ലഭിക്കുന്നുളളുവെന്ന് ഗാന്ധിഗ്രാമത്തിലെ വില്‍പ്പനക്കാരി പറയുന്നു.
മലയിടിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തകൃതിയായി നടക്കുന്നു. കരിങ്കല്‍ ക്വാറികളിലെ കൂറ്റന്‍പാറകള്‍ വന്‍സ്ഫോടനത്തോടെ പിളരുന്നു. അതെ വയനാട് വിയര്‍ക്കുകയാണ്.
ഇൌ പോക്ക് പോയാല്‍ വയനാടന്‍ പ്രകൃതിഭംഗിയും കാലാവസ്ഥയും നമുക്ക് അന്യമായി ഒറ്റപ്പെട്ട ചില പച്ച തുരുത്തുകള്‍ മാത്രം അവശേഷിക്കും. കാലവര്‍ഷത്തില്‍ പോലും നദികളില്‍ വെളളമില്ല. കിലോമീറ്ററുകള്‍ നടന്ന് വെളളച്ചാട്ടം കാണാനെത്തുന്നവര്‍ക്ക് വേനല്‍ക്കാലത്തെപോലെ മെലിഞ്ഞ് ശോഷിച്ച ജലപ്രവാഹമാണ് കാണാന്‍ കഴിയുന്നത്.
മലനിരകളേയും പ്രകൃതിയേയും സംരക്ഷിക്കാന്‍ രൂപീകരിച്ച മാധവ് ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട് നിര്‍ജീവമാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ മത്സരിക്കുന്നു. മൂന്ന് ഭാഗങ്ങളായി പര്‍വ്വത നിരകളെ തിരിക്കണമെന്നും ഒന്നാം സോണില്‍ മനുഷ്യര്‍ക്ക് പ്രവേശനം പോലും അനുവദിക്കരുതെന്നും കമ്മറ്റി പറയുന്നു. രണ്ടിലും മൂന്നിലും കര്‍ശനോപാധികളോടെയെ നിര്‍മ്മാണം ആകാവൂ എന്ന നിര്‍ദ്ദേശവും സ്വീകാര്യമല്ലെന്ന് രാഷ്ട്രീയ നേതൃത്വം വാശിപിടിക്കുന്നു. തോട്ടം മേഖലയെ അഞ്ച് ശതമാനം ടൂറിസം മേഖലക്കായി ധനമന്ത്രി കെ.എം മാണി മാറ്റിവച്ചതോടെ കേരളത്തിലെ സങ്കീര്‍ണ്ണമായ പ്രകൃതിയുടെ മരണമണി മുഴങ്ങിത്തുടങ്ങി. തോട്ടങ്ങള്‍ അര്‍ദ്ധവനങ്ങളാണെന്ന തിരിച്ചറിവ് പോലും ഇല്ലാതെയാണ് ഇവിടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കുന്നത്. 91,000 ഏക്കര്‍ തോട്ടഭൂമി ഇങ്ങനെ ടൂറിസം മേഖലക്കായി നശിപ്പിക്കപ്പെടുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഖനനലോബിയുടെയും ടൂറിസം ലോബിയുടേയും കടന്നാക്രമണത്തില്‍ ജൈവവൈവിധ്യത്താല്‍ സമ്പന്നമായ വയനാട് മരിച്ചുകൊണ്ടിരിക്കുന്നു. കാടിന് പകരം കോണ്‍ക്രീറ്റ് കാടുകള്‍ ഉയരുകയാണിവിടെ. കക്ഷിരാഷ്ട്രീയത്തിന് അതീതമായി ഹരിതരാഷ്ട്രീയത്തിന്റെ ശാക്തീകരണം ഉണ്ടാകേണ്ടതിന്റെ ആവശ്യകതയാണിത് ചൂണ്ടിക്കാട്ടുന്നത്.
-ഷാര്‍ളി ബെഞ്ചമിന്‍

മരക്കുരിശുമായി വയനാട് ചുരം കയറുന്ന വിശ്വാസികള്‍



മരക്കുരിശുമായി വയനാട് ചുരം കയറുന്ന വിശ്വാസികള്‍
ഇൌ കാഴ്ചയില്‍ ഉണ്ടായ ഒരു സംശയം പങ്കിടുകയാണിവിടെ. ക്രിസ്തുമതത്തിന്റെ അടിസ്ഥാന തത്വം പാപബോധവും സ്വയം പീഢനവും എന്നും ദുഖിതരായി കഴിയുന്ന അവസ്ഥയുമാണോ? സഭകളിലും വിശ്വാസികളിലും അങ്ങനെയൊരു ചിന്താഗതി ഉയര്‍ന്നുവരുന്നതായി തോന്നുന്നു.
ക്രിസ്തുവിന്റെ ജനനത്തെപ്പറ്റി പറയുന്നത് 'സര്‍വ്വജനങ്ങള്‍ക്കും ഉണ്ടാകാനുളള മഹാസന്തോഷം...' എന്നാണ്. ബൈബിള്‍ സ്നേഹത്തിന്റേയും സന്തോഷത്തിന്റേയും വറ്റാത്ത ഉറവയാണ്. അത് ബൈബിളില്‍ ഉടനീളം കാണാം. എന്നാല്‍ മതമേധാവികളും പണ്ഡിതരും പാപബോധം അനുയായികളില്‍ അടിച്ചേല്‍പ്പിച്ച് പീഢിതരും ദുഖിതരുമാക്കിമാറ്റുന്നു. ദിവസം തോറുമോ ആഴ്ചതോറുമോ അവര്‍ കുമ്പസരിക്കുന്നു. ക്രിസ്തുവിന്റ കുരിശുമരണത്തെ ഉയര്‍ത്തികാട്ടി പീഢിതരുടെ സഭയായി മാറ്റാന്‍ മത മേധാവികള്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നു. മറ്റുളളവരില്‍ നിന്ന് അകലാനും സഹജീവികളെ വെറുക്കാനുമുളള മാനസികനിലയിലേക്ക് കുറെപേരെങ്കിലും എത്തിച്ചേരുന്നു. ക്രിസോസ്റ്റം തിരുമേനിയെ പോലെ ചിലര്‍ അതിനെ മറികടക്കാന്‍ ശ്രമിക്കുമ്പോഴും ബഹുഭൂരിപക്ഷം സഭയിലേയും ബിഷപ്പുമാരും പുരോഹിതരും പീഢാനുഭവങ്ങളുടെ ദൈവശാസ്ത്രമാണ് പഠിപ്പിക്കുന്നത്.
കുരിശില്‍ സ്വയം തറയ്ക്കുകയും കുരിശിന്റെ വഴിയും സ്വയം പീഢനം അനുഭവിക്കാനുളള മറ്റനേകം മാര്‍ഗ്ഗങ്ങളും ഇതിനുദാഹരണം. 'മഹാസന്തോഷം' എന്ന ക്രിസ്തുമതത്തിന്റെ അടിസ്ഥാന തത്വത്തിന് പകരം 'മഹാദുഖം' എന്ന അവസ്ഥ വിശ്വാസികളിലേക്ക് പടര്‍ത്തി അവരെ മാനസികമായി വികലരാക്കുകയാണ് സഭാനേതൃത്വങ്ങള്‍ ചെയ്യുന്നത്.