കഥ
ശംഖുവരയൻ
അടുത്തിടെയായി പാമ്പിനെ സ്വപ്നം കാണുന്നു . അതും മൂർഖനെയും അണലിയെയും അല്ല . നല്ല കറുപ്പിൽ വെള്ളിമോതിര വളയങ്ങൾ ഉള്ള ശംഖുവരയനെ. വെള്ളിക്കെട്ടൻ, വളവളപ്പൻ, കാട്ടുവിരിയൻ, എട്ടടിവീരൻ, മോതിരവളയൻ, കെട്ടുവളയൻ, കരിവേല, എന്നീ പല പേരുകളിലാകും നിങ്ങൾ ഇതിനെ അറിയുക . വീര്യം കൂടിയ വിഷമുള്ളവയിൽ രണ്ടാം സ്ഥാനം.
വീട്ടിലെ പണിക്കാരനായ ശശി, 60 വയസ്സ്, തോട്ടിൽ മരിച്ചു കിടക്കുകയായിരുന്നു
. അയാൾ മരിച്ചിട്ട് 7 നാൾ കഴിഞ്ഞാണ് ഞാൻ പാമ്പിനെ സ്വപ്നം കണ്ട് തുടങ്ങിയത്.
അന്നാണല്ലോ ഞാൻ അവധിക്ക് നാട്ടിൽ എത്തിയത്. കൂലി പണിക്കാരനായ ശശിയെ അറിയപ്പെടുന്നത്
ശംഖുവരയൻ ശശി എന്നാണ്. ഈ പേര് അയാൾക്ക് വർഷങ്ങൾക്ക് മുൻപ് ലഭിച്ചതാണ് . തോടിനോട് ചേർന്ന
പറമ്പിലെ കാട് വൃത്തിയാക്കുന്നതിനിടക്ക് ശശിയെ ശംഖുവരയൻ കടിച്ചു. ശശി വിട്ടില്ല
. പാമ്പിനെ പിടിച്ച് തിരിച്ചു കടിച്ചു . പാമ്പ് ചത്തെന്നും ഇല്ലെന്നും രണ്ടു
പക്ഷം . ഏതായാലും കുറച്ചു കഴിഞ്ഞപ്പോൾ പാമ്പിനെ കടിച്ച ശശിയുടെ വായ മരവിച്ചു, ശരീരം
തണുത്തു, വായിൽ നിന്ന് നുരയും പതയും വന്നു. ആശുപത്രിയിൽ കൊണ്ടു പോയതിനാൽ രക്ഷപെട്ടു.
പക്ഷേ ഒരു വശത്തെ പല്ലുകൾ മുഴുവൻ കൊഴിഞ്ഞു പോയി. പിന്നെ ശശി ആ പറമ്പിൽ പണിക്കിറങ്ങിയിട്ടില്ല.
പല പറമ്പിലും, നാട്ടു വഴികളിലും,
എന്തിന് വാഹനങ്ങൾ പാഞ്ഞു പോകുന്ന ടാർ റോഡിൽ പോലും ശശിയെ ശംഖുവരയൻ കടിക്കാൻ ഓടിച്ചി
ട്ടുണ്ടെന്ന് നാട്ടുകാർ ആണയിടുന്നു. ശശി സ്ഥിരമായി കുടിക്കാറുള്ള കള്ളുഷാപ്പിലും
അയാളുടെ വീട്ടിലെ കഞ്ഞി കലത്തിനു അടിയിലും പാമ്പിനെ കണ്ടു. എല്ലാം മറക്കാൻ ശശി
കുടിച്ചു കുടിച്ച് പാമ്പായി കവലയിലും റോഡിലും ഇഴഞ്ഞു നടന്നു. അങ്ങനെ ഒരു ദിവസം
ആണ് ശശി അധികം വെള്ളമില്ലാത്ത ഇരപ്പിൻകര തോട്ടിൽ മരിച്ചു കിടന്നത്. മുങ്ങി മരണം എന്നായിരുന്നു
പോസ്റ്റു മോർട്ടം റിപ്പോർട്ട്. വായിൽ നിന്ന് നുരയും പതയും വന്നിരുന്നു. അയാളുടെ കറുത്ത
ശരീരത്തിൽ വെള്ള മോതിര വളയങ്ങൾ ഉണ്ടായിരുന്നതായി മൃതദേഹം കുളിപ്പിച്ചവർ പറഞ്ഞു.
ശശി മരിച്ചു കിടന്ന തോട് ഏഴാം ദിവസം ഞാൻ കാണുമ്പോഴും വെള്ളമില്ലായിരുന്നു . പാറക്കെട്ടുകൾക്കിട യിൽ ഒരു പാമ്പിൻ പടം !! കൈതക്കാടുകൾക്കിടയിൽ ഒരനക്കം.
ശശി മരിച്ചു കിടന്ന തോട് ഏഴാം ദിവസം ഞാൻ കാണുമ്പോഴും വെള്ളമില്ലായിരുന്നു . പാറക്കെട്ടുകൾക്കിട യിൽ ഒരു പാമ്പിൻ പടം !! കൈതക്കാടുകൾക്കിടയിൽ ഒരനക്കം.
***


